കൊഴിഞ്ഞാമ്പാറ: മഴയോ കനാൽ വെള്ളമോ ലഭിക്കാത്തതിനാൽ കർഷകർ ആശങ്കയിൽ. ജൂണിൽ രണ്ടുതവണ മഴലഭിച്ചപ്പോൾ ഞാറുപാകിയ കർഷകരാണ് ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത്. ഞാറ് ഉണങ്ങിനശിക്കുമെന്ന ആശങ്ക കർഷകരെ വിട്ടൊഴിയുന്നില്ല.
ആളിയാർഡാം വൃഷ്ടിപ്രദേശത്ത് മഴ കുറവായതിനാൽ ഒന്നാംവിളയ്ക്ക് വെള്ളം ലഭ്യമാക്കാൻ കഴിയില്ലെന്നു നേരത്തെ ജലസേചന വകുപ്പ് അറിയിച്ചിരുന്നു. ഇതോടെ കനാൽവെള്ളവും ലഭ്യമല്ലാതായി. മഴക്കുറവും കൂടിയായതോടെ കർഷകരെല്ലാം വെട്ടിലായി. ജലംസംഭരിക്കുന്ന കമ്പാലത്തറ, വെങ്കലക്കയം ഡാമുകളിലും വെള്ളമില്ലാത്ത അവസ്ഥയിലാണ്.