തിരുവനന്തപുരം: വന്യമൃഗങ്ങൾക്കു മാത്രമല്ല, മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയർത്തി കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിൽ ഓഗസ്റ്റ് 15 മുതൽ നടന്നുവരുന്ന അനിശ്ചിതകാല കർഷകസ്വരാജ് സത്യഗ്രഹത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് പടിക്കൽ നടന്നുവന്ന 100 മണിക്കൂർ ഉപവാസം അവസാനിച്ചു.
ഉപവാസമനുഷ്ഠിച്ചുവന്ന കെ.വി. ബിജു, സണ്ണി പൈകട, ബേബി ചെമ്പരത്തി എന്നിവർക്ക് കൂടംകുളം സമരനായകൻ ഡോ. എസ്.പി. ഉദയകുമാർ കരിക്കിൻവെള്ളം നൽകിയാണ് ഉപവാസം അവസാനിപ്പിച്ചത്. വന്യജീവി ആക്രമണം ഗുരുതരമായ മനുഷ്യാവകാശമാനങ്ങളുള്ള പ്രശ്നമാണെന്നും നാടിന്റെ ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും ഡോ. ഉദയകുമാർ പറഞ്ഞു.
രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കൺവിനർ ഡോ. ജോസുകുട്ടി ഒഴുകയിൽ അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ പി.ടി. ജോൺ, കാട്ടായിക്കോണം ശശിധരൻ, ജിന്നറ്റ് മാത്യു ആന്റോ ഏലിയാസ്, റെജി വാമദേവൻ, സതീശ് ചന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.
സത്യഗ്രഹം വ്യാപകമാക്കുന്നതു സംബന്ധിച്ച വിവിധ പരിപാടികൾ സത്യഗ്രഹ സമിതി ചെയർമാൻ സണ്ണി പൈകട പ്രഖ്യാപിച്ചു. ഡിസംബർ രണ്ടാം വാരത്തിൽ പൂനയിൽ, വന്യജീവിശല്യം അനുഭവപ്പെടുന്ന സംസ്ഥാനങ്ങളിലെ കർഷകസംഘടനാ നേതാക്കളുടെ യോഗം ചേരും. യോഗത്തിൽവച്ച് ദേശീയ തലത്തിൽ സമരസമിതി രൂപീകരിച്ച് 1972ലെ വന്യജീവി സംരക്ഷണ നിയമഭേദഗതിക്കു വേണ്ടി ദേശീയ തലത്തിൽ സമരം നടത്തും.
ഡിഡംബർ 16 മുതൽ 20 വരെ കണ്ണൂർ, വയനാട്, പാലക്കാട് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ വെള്ളരിക്കുണ്ട് സമരത്തെ പിന്തുണച്ച് 100 മണിക്കൂർ ഉപവാസം നടക്കും. 2026 ജനുവരി ആദ്യവാരത്തിൽ പീച്ചി കെഎഫ്ആർഐയിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് സത്യഗ്രഹ സമിതി കൺവീനർ ബേബി ചെന്പരത്തി അറിയിച്ചു.