ന്യൂഡൽഹി: ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിനെ പ്രകീർത്തിച്ച് രാജ്യാന്തര മാധ്യമങ്ങളും വിദേശ രാഷ്ട്രീയ നേതൃത്വങ്ങളും. ആഗോള ബിസിനസ് മേധാവികൾ, നയതന്ത്ര വിദഗ്ധർ എന്നിവരും കരാറിനെ വാഴ്ത്തുന്നു. സാമ്പത്തികമായും ഭൗമരാഷ്ട്രീയപരമായും ചരിത്രപരവും തന്ത്രപരവും കൃത്യസമയത്തുള്ളതുമായ നീക്കമായി കരാർ വിശേഷിപ്പിക്കപ്പെടുന്നു.
ആഗോള മാധ്യമങ്ങൾ
ഇന്ത്യയാണ് യഥാർഥ തന്ത്രപരമായ വിജയി എന്ന് ടെലിഗ്രാഫ് പത്രം വിലയിരുത്തുന്നു. ഇന്ത്യയിലേക്കുള്ള യൂറോപ്യൻ കയറ്റുമതിയുടെ 96.6 ശതമാനം ഉത്പന്നങ്ങളുടെയും നികുതി ഈ കരാറിലൂടെ ഇല്ലാതാകുകയോ കുറയുകയോ ചെയ്യുമെന്ന് ജയിംസ് ക്രിസ്പിന്റെ ലേഖനത്തിലൂടെ പത്രം പറയുന്നു. ലോകരാജ്യങ്ങൾ മറ്റ് ബദലുകൾ തേടുമ്പോൾ ഇന്ത്യ ഒരു പ്രധാന പങ്കാളിയായി മാറുന്നതിന്റെ തെളിവാണ് ഈ കരാറെന്ന് ഡാൻ സ്ട്രംപ്ഫിന്റെ ലേഖനത്തിലൂടെ ബ്ലൂംബെർഗ് നിരീക്ഷിക്കുന്നു. അമേരിക്കൻ വ്യാപാര നയങ്ങളിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തങ്ങളുടെ സഖ്യം വിപുലീകരിക്കുന്നതിനെ വാൾ സ്ട്രീറ്റ് ജേർണൽ എടുത്തുപറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ബ്ലോക്കും (ഇയു) ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയും (ഇന്ത്യ) രണ്ട് പതിറ്റാണ്ടോളം നീണ്ട ചർച്ചകൾക്കൊടുവിൽ ഒന്നിച്ചെന്നാണ് ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടിയത്. ‘എല്ലാ കരാറുകളുടെയും മാതാവ്’ എന്ന തലക്കെട്ടോടെയാണ് വാഷിംഗ്ടൺ പോസ്റ്റും ദ ഗാർഡിയനും ബിബിസിയും വാർത്ത അവതരിപ്പിച്ചത്. അസോസിയേറ്റഡ് പ്രസും റോയിട്ടേഴ്സും അൽ ജസീറയുമെല്ലാം കരാറിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.
യൂറോപ്യൻ വിപണിയിൽ ഇന്ത്യയോട് മത്സരിക്കാൻ പാക്കിസ്ഥാനും ബംഗ്ലാദേശിനും ഇനി കഴിയില്ലെന്നാണ് ഫോക്സ് ന്യൂസിൽ പാക്കിസ്ഥാനി പത്രപ്രവർത്തകനായ ഖമർ ചീമ അഭിപ്രായപ്പെട്ടത്.
വിദേശ നേതാക്കൾ
ചർച്ചകൾ പൂർത്തിയായത് വളരെ ‘പോസിറ്റീവായ സൂചന’യാണെന്നും സാമ്പത്തിക വളർച്ച വർധിപ്പിക്കാൻ കരാർ വേഗത്തിൽ നടപ്പിലാക്കണമെന്നും ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് ആവശ്യപ്പെട്ടു. കരാർ സാമ്പത്തിക-രാഷ്ട്രീയ ബന്ധങ്ങളെ ഗണ്യമായി ശക്തിപ്പെടുത്തുമെന്നാണ് ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് പറഞ്ഞത്.
സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ, ഓസ്ട്രിയൻ ചാൻസലർ ക്രിസ്റ്റ്യൻ സ്റ്റോക്കർ, ഡെൻമാർക്ക് വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്മുസെൻ, ഫ്രഞ്ച് മന്ത്രി സാൻഡ്രോ ഗോസി എന്നിവരും കരാറിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.
ബിസിനസ് നേതാക്കളും സംഘടനകളും
20 വർഷത്തെ ചർച്ചകൾക്കു ശേഷമുള്ള ഒരു ‘വലിയ നിമിഷം’ എന്നായിരുന്നു എയർബസിന്റെ ഇന്ത്യ-ദക്ഷിണാഫ്രിക്ക പ്രസിഡന്റ് ജർഗൻ വെസ്റ്റർമെയറിന്റെ പ്രതികരണം. എയർബസ് ഇന്റർനാഷണൽ പ്രസിഡന്റ് വൗട്ടർ വാൻ വെർഷിന് ഇതൊരു ‘അതിശയകരമായ’ ദിനമാണ്.
ഫോക്സ്വാഗൺ, ബിഎംഡബ്ല്യു, മെഴ്സിഡസ് ബെൻസ് തുടങ്ങിയ പ്രമുഖ ജർമൻ കാർ നിർമാതാക്കളുടെ സിഇഒമാർ കരാറിനെ പ്രശംസിച്ചു. ഇത് ഇന്ത്യയിലേക്കുള്ള കയറ്റുമതി വർധിപ്പിക്കാൻ സഹായിക്കുമെന്ന് അവർ കരുതുന്നു. ബിസിനസ് യൂറോപ്പ്, അയർലൻഡിലെ ചേംബേഴ്സ് അയർലൻഡ്, സ്വീഡനിലെ ബിസിനസ് സംഘടനകൾ എന്നിവരും കരാറിനെ സ്വാഗതം ചെയ്തു.
ലോകജനസംഖ്യയുടെ നാലിലൊന്നിനെയും ആഗോള വ്യാപാരത്തിന്റെ വലിയൊരു ഭാഗത്തെയും ഈ കരാർ ഒന്നിപ്പിക്കുന്നുവെന്ന് സിഎസ്ഐഎസ് സീനിയർ അഡ്വൈസർ റിച്ചാർഡ് റോസോ പറഞ്ഞു. അറ്റ്ലാന്റിക് കൗൺസിൽ സീനിയർ ഫെല്ലോ മൈക്കൽ കുഗൽമാൻ ‘ശരിയായ സമയത്തെ ശരിയായ കരാർ’ എന്നാണ് വിശേഷിപ്പിച്ചത്.
കരാർ ഉഭയകക്ഷി വ്യാപാരത്തിൽ 41 മുതൽ 65 ശതമാനം വരെ വർധനയുണ്ടാക്കുമെന്നും ഇരുപക്ഷത്തിന്റെയും ജിഡിപിയിൽ യഥാർഥ വരുമാന വർധനയ്ക്ക് കാരണമാകുമെന്നും കീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ വേൾഡ് ഇക്കോണമി വിലയിരുത്തുന്നു.
വിദേശ പങ്കാളികളുമായി വ്യാപാര കരാറുകൾ പിന്തുടരുന്ന ഇന്ത്യയുടെ സമീപകാല രീതി, കൂടുതൽ തുറന്ന സമ്പദ്വ്യവസ്ഥയിലേക്കുള്ള നീക്കത്തെ സൂചിപ്പിക്കുന്നതായി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് (ഐഐഎസ്എസ്) വ്യക്തമാക്കി.