തിരുവനന്തപുരം: വിദേശ സംഭാവന സ്വീകരിച്ചാൽ എഫ്സിആർഎ റദ്ദാകില്ലെന്നും ദുരുപയോഗം ചെയ്താലാണു റദ്ദാകുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. എഫ്സിആർഎ ക്രിസ്ത്യൻ സമുദായത്തെ ബാധിക്കുന്നതാണെന്നാണു കോണ്ഗ്രസ് നടത്തുന്ന പ്രചാരണം.
എഫ്സിആർഎ വഴി ഇന്ത്യയിൽ ഒരു സമുദായം മാത്രമല്ല ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം സംഘടനകൾ വിദേശത്തുനിന്നു സംഭാവന സ്വീകരിക്കുന്നുണ്ട്. എഫ്സിആർഎ ഭേദഗതി ബിൽ സർക്കാർ കൊണ്ടുവരുന്നത് അതിന്റെ മറവിൽ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ തടയാൻ വേണ്ടിയാണ്.
പുറത്തു നിന്നുവരുന്ന പണത്തിന്റെ ഉറവിടം കണ്ടു പിടിക്കാൻ സാധിക്കില്ല. എഫ്സിആർഎ പ്രകാരം പണം നിയമപരമായി ഉപയോഗിച്ചില്ലെങ്കിൽ എഫ്സിആർഎ റദ്ദാകും.
റദ്ദായാൽ ഇങ്ങനെ ലഭിച്ച പണം വഴി ഉണ്ടാക്കിയ ആസ്തികൾ കള്ളപ്പണം വെളുപ്പിച്ചതിന്റെ പരിധിയിൽ വരും. ഇതാണ് നിയമം. ഇക്കാര്യത്തിൽ ക്രൈസ്തവസഭകളുടെ ആശങ്ക ദൂരീകരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.