വടക്കഞ്ചേരി: പാലക്കുഴിയിൽ നിന്നു പോത്തുമടമല, വിആർടി, കവ, കരിങ്കയം വഴി മംഗലംഡാമിലെത്തുന്ന കാനനപാത മലമ്പ്രദേശത്തെ നിരവധി ഗ്രാമങ്ങളുടെ പുനരുജ്ജീവനത്തിന് സഹായകമാകുമെന്ന് ചൂണ്ടിക്കാട്ടുന്നു. പ്രദേശങ്ങൾ ഉൾപ്പെടുന്ന ആലത്തൂർ നിയോജകമണ്ഡലത്തിലെ എംഎൽഎ ടി.എം. ശശിയുടെ നേതൃത്വത്തിലാണ് ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുള്ളത്.
വന്യമൃഗശല്യം രൂക്ഷമായി മലയോരങ്ങളിൽ നിന്നെല്ലാം ജനങ്ങൾ കൂട്ടത്തോടെ താഴെയിറങ്ങുന്ന സ്ഥിതിയാണിപ്പോൾ. വലിയ അവഗണനയാണ് മലയോരവാസികൾ നേരിടുന്നത്. ജീവന് തന്നെ ഭീഷണിയായി ആന ഉൾപ്പെടെ വന്യമൃഗങ്ങൾ പെരുകുന്നതും പ്രകൃതി ദുരന്തങ്ങളും അതിജീവിച്ച് മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകരുടെ നാടുകളാണ് മലയോരത്തെല്ലാം. വനത്തിലൂടെ പാത വന്നാൽ അത് മലമ്പ്രദേശത്തു നിന്നുള്ള ജനങ്ങളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കും. താമസക്കാരിൽ സുരക്ഷിതത്വബോധവും ഉണ്ടാകും. കൃഷിയിടത്തിൽ തന്നെ ആളുകൾ കുടുംബസമേതം കഴിയുന്ന പഴയകാലത്തിലേക്ക് തിരിച്ചുവരവ് ഉണ്ടാകുമെന്ന് പാലക്കുഴിയിലെ മുൻ പഞ്ചായത്ത് മെംബർ പോപ്പി ജോൺ പറഞ്ഞു. ജനങ്ങളുടെ സാന്നിധ്യം കൂടുമ്പോൾ അതുവഴി വന്യമൃഗങ്ങൾ കാടുകളിലേക്കും തിരിച്ചു പോകും.
വന്യമൃഗങ്ങളെ ഒരു പരിധി വരെ വനാതിർത്തികളിലും സമീപ പ്രദേശങ്ങളിലുമായി തടഞ്ഞുനിർത്തുന്നത് മലയോരത്ത് ശേഷിക്കുന്ന താമസക്കാരാണ്. അവർകൂടി താഴേക്കിറങ്ങിയാൽ പിന്നെ ആനയും പുലിയുമൊക്കെ നഗരമെന്ന് പറയുന്ന ജനങ്ങളുടെ അതിസാന്ദ്രതാ കേന്ദ്രങ്ങളിലെത്തും. വിആടി ഉൾപ്പെടെ സമീപത്തെ പല ചെറിയ ജനവാസ കേന്ദ്രങ്ങളിൽ ഇപ്പോൾ താമസക്കാരുടെ എണ്ണം നന്നേ കുറഞ്ഞിട്ടുണ്ട്.
ഏതാനും വർഷം മുമ്പ് വരെ നിരവധി കുടുംബങ്ങളുണ്ടായിരുന്ന ചൂരുപാറ, മണ്ണെണ്ണക്കയം, കവിളുപ്പാറ, ഓടംതോട് പ്രദേശങ്ങളിൽ പലയിടത്തും ഇപ്പോൾ താമസക്കാർ നാമമാത്രമായി ചുരുങ്ങി.
പാലക്കുഴി പിസിഎയിൽ നിന്നും അഞ്ചര കിലോമീറ്ററാണ് മംഗലംഡാമിനടുത്തെ വിആർടി യിലേക്കുള്ളത്. ഇതിൽ നാല് കിലോമീറ്ററും റോഡുണ്ട്. ഒന്നര കിലോമീറ്ററോളം ദൂരം മാത്രമെ റോഡ് നിർമിക്കേണ്ടതുള്ളു. ഇതിന് വനംവകുപ്പിന്റെ അനുമതി ഉൾപ്പെടെ ആവശ്യമായി വരും.
പാലക്കുഴി, മംഗലംഡാം എന്നീ രണ്ട് ടൂറിസ്റ്റ് സ്പോട്ടുകൾ ബന്ധിപ്പിക്കാനായാൽ അതിന്റെ വികസന വ്യാപ്തിയും പതിന്മടങ്ങാകുമെന്ന് വിലയിരുത്തുന്നു. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരമായി അതിന്റെ ഇരട്ടിഭൂമി വനം വകുപ്പിന് വിട്ടുകൊടുക്കുന്ന നടപടികളും നൂലാമാലകളുമുണ്ട്. എംഎൽഎ ടി.എം. ശശിയുടെ നേതൃത്വത്തിൽ അതിനുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നാണ് മലയോര ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ഫാം ടൂറിസവും പ്രോത്സാഹിപ്പിക്കണം. പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടത്തിന്റെ ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തണം. തിണ്ടില്ലം വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നും താഴേക്കുള്ള കാഴ്ച അതിമനോഹരമാണ്.
വലിയ സാമ്പത്തിക ബാധ്യതകളില്ലാതെ ഈ പ്രദേശവും സഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശമാക്കാൻ കഴിയും. സുരക്ഷാ സംവിധാനങ്ങളാണ് പ്രധാനമായും ഒരുക്കേണ്ടത്. ലഹരി ഉപയോഗ സംഘങ്ങളും സാമൂഹ്യവിരുദ്ധരും ഇവിടെ കേന്ദ്രീകരിക്കുന്ന സ്ഥിതിയാണിപ്പോൾ.
അനാഥാവസ്ഥയിലുള്ള മംഗലംഡാം വിനോദ സഞ്ചാരകേന്ദ്രത്തിന്റെ വികസനം കൂടിയാകുമ്പോൾ മലയോര മേഖലയ്ക്ക് അത് പുത്തനുണർവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.