ധാക്ക: ബംഗ്ലാദേശിന്റെ നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെർപേഴ്സണും മുൻ പ്രധാനമന്ത്രിയുമായിരുന്ന അന്തരിച്ച ബീഗം ഖലീദ സിയ ബംഗ്ലാദേശിന്റെ തിളക്കമുള്ള പെൺചരിതം കൂടിയാണ്. 1945 ഓഗസ്റ്റ് 15നായിരുന്നു ജനനം. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ അധ്യക്ഷയും പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ മുഖവുമായിരുന്നു സിയ. 1990 കളുടെ തുടക്കത്തിൽ സൈനിക ഭരണത്തിനു ശേഷം രാജ്യത്തെ പാർലമെന്ററി ഭരണത്തിലേക്കു നയിച്ച ശക്തരായ നേതാക്കളിൽ ഒരാൾ.
ബംഗ്ലാദേശിൽ പെൺവിദ്യാഭ്യാസത്തിനു വേണ്ടി സ്വരമുയർത്തിയും പ്രൈമറി വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു പുതിയ പദ്ധതികൾ പ്രഖ്യാപിച്ചും സിയ പുതിയ ചരിത്രം സൃഷ്ടിച്ചു.
പതിറ്റാണ്ടുകൾ ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന സിയ പ്രധാനമന്ത്രിപദം ഒഴിഞ്ഞ ശേഷവും അവാമി ലീഗ് നേതാവ് ഷെയ്ഖ് ഹസീനയുടെ മുഖ്യ എതിരാളിയായി തുടർന്നു.
വിദ്യാർഥികൾ നേതൃത്വം നൽകിയ കലാപത്തെത്തുടർന്ന് അധികാരം നഷ്ടമായ ഹസീന ഇപ്പോൾ ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. ഹൃദ്രോഗം, കരൾ, പ്രമേഹം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, സന്ധിവാതം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കുറെ വർഷങ്ങളായി ഖാലിദ സിയയെ അലട്ടിക്കൊണ്ടിരിക്കുകയായിരുന്നു.
മാസങ്ങളായി ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമായിരുന്നിട്ടും 2026ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാമെന്നു ബിഎൻപി പാർട്ടിക്ക് അവർ വാഗ്ദാനം നൽകിയിരുന്നു. ഇതിനിടയിലാണ് മരണം.
കരുത്തുറ്റ സാന്നിധ്യം
1960ൽ സിയാവുർ റഹ്മാനെ വിവാഹം ചെയ്തു. പിന്നീട് അദ്ദേഹം 1977ൽ ബംഗ്ലാദേശിന്റെ പ്രസിഡന്റ് ആയി. 1981ൽ പട്ടാളക്കാർ സിയാവുർ റഹ്മാനെ വധിച്ചു. ഇതേത്തുടർന്ന് 1982ൽ ബിഎൻപി പാർട്ടിയുടെ നേതാവായി സിയ സജീവ രാഷ്ട്രീയത്തിലിറങ്ങി. 1983 മുതൽ ബിഎൻപി പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തെത്തി. 1991ൽ വിജയിച്ച് ബംഗ്ലാദേശിന്റെ ആദ്യ വനിത പ്രധാനമന്ത്രിയായി. 1991 മുതൽ 1996 വരെയും പിന്നീട് 2001 മുതൽ 2006 വരെ ഭരണം നടത്തി.
2006 ഒക്ടോബറിൽ, പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിയ സ്ഥാനമൊഴിഞ്ഞു. ഇടക്കാല സർക്കാർ മിക്ക രാഷ്ട്രീയ പ്രവർത്തനങ്ങളും നിരോധിക്കുകയും ഉന്നതതല അഴിമതിക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. ഒരു വർഷത്തിനു ശേഷം, കൊള്ളയടിക്കലിനും അഴിമതിക്കും സിയ അറസ്റ്റിലായി. സിയയെ വെർച്വൽ വീട്ടുതടങ്കലിലാക്കി.
അഴിമതിക്കേസുകൾ
ഭർത്താവിന്റെ പേരിൽ ചാരിറ്റിക്കു വേണ്ടി ഭൂമി വാങ്ങാൻ അവർ വെളിപ്പെടുത്താത്ത വരുമാനം ഉപയോഗിച്ചുവെന്ന് ആരോപിച്ചു 2011ൽ, അഴിമതി വിരുദ്ധ കമ്മീഷൻ സിയയ്ക്കെതിരെ കേസ് ഫയൽ ചെയ്തു. അവരെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. പാർട്ടിയുടെ നിയന്ത്രണം നിലനിർത്താൻ അവർ വലിയ പോരാട്ടം നടത്തേണ്ടി വന്നു.
രണ്ടാം തവണ അധികാരത്തിലിരിക്കെ, 2003ൽ കാർഗോ ടെർമിനലുകളുമായി ബന്ധപ്പെട്ടു കരാറുകൾ നൽകുന്നതിനു തന്റെ സ്വാധീനം ഉപയോഗിച്ചതായി ആരോപിച്ച് സിയയ്ക്കെതിരെ കുറ്റം ചുമത്തി.
അവരുടെ ഇളയ മകൻ അറഫാത്ത് കൊക്കോ റഹ്മാൻ, ഇടപാടുകൾ അംഗീകരിക്കാൻ അവരെ പ്രേരിപ്പിച്ചെന്നും ആരോപിക്കപ്പെട്ടു.