അരൂർ: ബാറിൽ സുഹൃത്തുക്കളുമൊത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ നാലംഗ സംഘം മർദിച്ചു കൊലപ്പെടുത്തി. കുമ്പളങ്ങി വലിയപറമ്പ് കുഞ്ഞുമോന്റെ മകൻ നിധിൻ (30) ആണ് എഴുപുന്ന പാലസ് ബാറിനു മുന്നിൽ മർദനമേറ്റു മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾതന്നെയാണു നിധിനെ മർദിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കോടംതുരുത്ത് സ്വദേശികളായ മൂലേക്കാട്ട് പടിഞ്ഞാറ നികർത്ത് ജിബിൻ (25), എഴുപുന്ന തെക്ക് വട്ടേക്കാട് ജിത്തുമോൻ(27), കുന്നേൽ വീട്ടിൽ ഷിനു (29) എഴുപുന്ന തെക്ക് അറയ്ക്കൽ അനിൽ (21) എന്നിവരെ ബാറിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വിവിധയിടങ്ങളിൽനിന്നായി അരൂർ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി 11.50നായിരുന്നു സംഭവം. നിധിൻ നാലു സുഹൃത്തുക്കൾക്കൊപ്പമാണ് രണ്ടു ബൈക്കുകളിലായി ബാറിലെത്തിയത്. മദ്യം കഴിക്കുന്നതിനിടെ ഇവരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു.
ബാറിൽനിന്നിറങ്ങി വീട്ടിലേക്കു മടങ്ങാൻ ബൈക്കിലിരിക്കുമ്പോൾ പ്രതികളെത്തി തലയ്ക്കടിക്കുകയും നെഞ്ചിനും വയറിനും ചവിട്ടുകയുമായിരുന്നു. നിധിൻ അബോധവാസ്ഥയിലായതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു.
നിധിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്നു രാവിലെ പത്തിന് കുമ്പളം ശാന്തിതീരം ശ്മശാനത്തിൽ. അമ്മ: പ്രമീള. സഹോദരൻ: യദു കൃഷ്ണ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.