അയർക്കുന്നം: വീടിന്റെ പിൻവാതിൽ തകർത്ത് സ്വർണവും പണവും മോഷ്ടിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് അയർക്കുന്നം പോലീസ്. കൊങ്ങാണ്ടൂർ പോളയ്ക്കൽ ബെന്നിയുടെ വീട്ടിൽ നടന്ന മോഷണത്തിലെ പ്രതിയെയാണ് പിടികൂടിയത്. നെല്ലിയാർക്കോണം കട്ടുവിളൈ പത്മനാഥപുരം കന്യാകുമാരി സ്റ്റീഫൻ (38) ആണ് അറസ്റ്റിലായത്.
2025 ഒക്ടോബർ 19നു രാവിലെ വീടിന്റെ താഴത്തെ നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 28,000 രൂപയും മുകളിലെ രണ്ടു മുറികളിലെ അലമാരകൾ കുത്തിത്തുറന്ന് 9,78,000 രൂപ വിലവരുന്ന ഏകദേശം 10 പവൻ സ്വർണാഭരണങ്ങളും മോഷ്ടിച്ച് പ്രതി കടന്നുകളയുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നു ഹോണ്ട ആക്ടീവ സ്കൂട്ടർ മോഷ്ടിച്ച് അതുപയോഗിച്ചാണ് കവർച്ച നടത്തിയതെന്നു കണ്ടെത്തി. ഞായറാഴ്ചകളിൽ പുലർച്ചെ വീട്ടുകാർ പള്ളിയിൽ പോകുന്ന സമയം നോക്കി ക്രിസ്ത്യൻ ഭവനങ്ങൾ ലക്ഷ്യമിട്ടു കവർച്ച നടത്തുന്നതാണ് ഇയാളുടെ രീതി.
മോഷണശേഷം സ്കൂട്ടർ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഒളിപ്പിച്ച്, തുടർന്ന് ചെന്നൈയിൽ ഒളിവിൽ താമസിക്കുകയായിരുന്നു പ്രതി. എല്ലാ ഞായറാഴ്ചകളിലും പുലർച്ചെ തിരുവല്ലാ റെയിൽവേ സ്റ്റേഷനിൽ എത്തി സ്കൂട്ടറെടുത്ത് കറങ്ങി നടക്കുകയും ആളൊഴിഞ്ഞ വീടുകളിൽ മോഷണം നടത്തി വീണ്ടും മടങ്ങിപ്പോകുകയുമായിരുന്നു. നാലരമാസം പോലീസ് നടത്തിയ നിരന്തര നിരീക്ഷണത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായിട്ടാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തമിഴ്നാട്ടിൽ നിരവധി മോഷണക്കേസുകളിലും ക്രിമിനൽക്കേസുകളിലും പ്രതിയാണ് സ്റ്റീഫൻ. തമിഴ്നാട് ചിദംബരം ചിറ്റാലപ്പടിയിൽ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ ഇയാളെ തമിഴ്നാട് പോലീസ് വെടിവച്ച് പിടികൂടിയിട്ടുണ്ട്.