നമ്മൾ സ്ഥലങ്ങൾ വാങ്ങിക്കുന്പോൾ പ്രമാണം ചെയ്യാൻ രജിസ്ട്രാർ ഓഫീസിൽ പോകും. പക്ഷേ, നമുക്കു പ്രമാണം ചെയ്യുന്പോൾത്തന്നെ ചിലപ്പോൾ അതിന്റെ കോപ്പി കിട്ടണമെന്നില്ല. അപ്പോൾ ആധാരം എഴുതിയ ആൾ നമ്മളോടു പറയും ഇരുപതു ദിവസം കഴിയുന്പോൾ കോപ്പി കിട്ടും. എന്തുകൊണ്ടാണ് നിയമപ്രകാരം ഇരുപതു ദിവസം താമസിക്കുന്നതെന്നു ചോദിക്കുന്പോൾ അവർ പറയും, ആർക്കെങ്കിലും ആക്ഷേപം ഉന്നയിക്കാൻ സർക്കാർ ഒരു സമയം കൊടുക്കുന്നതാണെന്ന്.
നമ്മുടെ അവകാശത്തിൽ വേറെ ആരെങ്കിലും ആക്ഷേപം ഉന്നയിച്ചു കഴിഞ്ഞാൽ പോക്കുവരവ് ചെയ്യാൻ പറ്റില്ല, നികുതി അടയ്ക്കാൻ പറ്റില്ല, നമ്മുടെ സ്വന്തമാക്കി ഉപയോഗിക്കാനും പറ്റില്ല. പലപ്പോഴും ഇതുപോലെ നമ്മുടെ ആധ്യാത്മിക ജീവിതത്തിലും സംഭവിക്കും.
ശ്രദ്ധിക്കേണ്ട കാര്യം
നമ്മൾ നോന്പുകാലത്ത് അനേകം പുണ്യപ്രവൃത്തികളും പരസ്നേഹ പ്രവൃത്തികളും പ്രാർഥനാജീവിതവും ശക്തമാക്കുകയും പുഷ്കലമാക്കുകയും ചെയ്യും. പക്ഷേ, നമ്മൾ ശ്രദ്ധിക്കേണ്ട വിഷയം നമ്മുടെ ആധ്യാത്മികതയിൽ ആരും ആക്ഷേപം ഉന്നയിക്കരുത്. അതു കൂടി നമ്മൾ ഇതിൽ ഉറപ്പാക്കണം.
ഇക്കാലത്തെ ഏറ്റവും വലിയ ഒരു കുഴപ്പം അടുത്തുള്ളവരെ പ്പോലും നമുക്ക് അറിയില്ല എന്നതാണ്. അയൽവാസികൾ ആരൊക്കയാണെന്നു പോലും ചിലർക്ക് അറിയില്ല. മറ്റുള്ളവന്റെ ഗതികേടുകളെകുറിച്ചു ചിലർക്ക് ആകുലതകളേയില്ല. അതൊന്നും എന്റെ കാര്യമല്ല എന്ന ചിന്തയാണ് അവർക്ക്.
ആക്ഷേപരഹിതം
ഇവരൊക്കെ അനാഥാലയങ്ങൾ സന്ദർശിച്ചിട്ട് അവിടെ കുറച്ചു പണം കൊടുത്തിട്ടു പോകും. ചിലർ അവിടെ കുറച്ചുനേരം ചെലവഴിക്കും. അപ്പോൾ തങ്ങളുടെ എല്ലാ കടമകളും തീർന്നെന്ന് അവർക്കു തോന്നും. പക്ഷേ, മനുഷ്യരുടെ മുന്നിൽ ഇതെല്ലാം ഓക്കെയാണ്. എന്നാൽ, ദൈവം നമ്മുടെ പ്രവൃത്തികളുടെ മേൽ ആക്ഷേപം ഉന്നയിച്ചാൽ നമ്മൾ ചെയ്യുന്ന സത്പ്രവൃത്തികളുടെ ഗുണം നമുക്ക് അനുഭവിക്കാൻ പറ്റാതെ വരും. പ്രമാണം പോക്കുവരവ് ചെയ്ത് കിട്ടാത്തതുപോലെ തന്നെ ഒരു അധികാരനഷ്ടം.
അതായത് സത്പ്രവൃത്തികളുടെ ഫലങ്ങൾ നമുക്ക് അനുഭവിക്കാൻ കഴിയാത്ത അവസ്ഥ. ചുങ്കക്കാരൻ ഫരിസേയനേക്കാൾ നീതീകരിക്കപ്പെട്ടു വീട്ടിലേക്കു മടങ്ങി എന്നു പറയുന്പോൾ ഫരിസേയന്റെ സത്പ്രവൃത്തികൾ ആക്ഷേപരഹിതം അല്ലായിരുന്നു എന്നുള്ള സൂചനയാണ് അവിടെയുള്ളത്. സത്പ്രവൃത്തികൾ ചെയ്യാം. പക്ഷേ, ദൈവം അതിൽ ആക്ഷേപം ഉന്നയിക്കാതിരിക്കാൻ നോന്പുകാലത്തു പ്രത്യേകം ശ്രദ്ധിക്കണം.