ചേർത്തല: കേരളത്തിലെ സീറോമലബാർ, ലത്തീൻ, സീറോ മലങ്കര വിഭാഗങ്ങളിലെ 32 രൂപതകളിൽനിന്നുള്ള പ്രതിനിധികളും സഭാധ്യക്ഷന്മാരും അണിനിരക്കുന്ന ദൈവകരുണയുടെ തിരുനാളും പ്രേഷിതരുടെ മഹാസംഗമവും ഇന്ന് ചേർത്തലയിൽ നടക്കും. മായിത്തറ സേക്രട്ട് ഹാർട്ട് ദൈവാലയത്തിന്റെ ആതിഥേയത്വത്തിൽ നടക്കുന്ന സംഗമത്തിന് മുന്നോടിയായി യുവാക്കളുടെ ആവേശകരമായ പതാകപ്രയാണം നടന്നു.
സിറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ റഫേൽ തട്ടിൽ ആശീർവദിച്ച പതാകയുമായി പുന്നപ്ര സെന്റ് മരിയ വിയാനിപ്പള്ളിയിൽനിന്നാണ് പ്രയാണം ആരംഭിച്ചത്. തീരദേശ റോഡിലൂടെ അന്ധകാരനഴി വഴി സഞ്ചരിച്ച പ്രയാണം മായിത്തറ തിരുഹൃദയദൈവാലയത്തിൽ സമാപിച്ചു.
പ്രധാനചടങ്ങുകൾ ഉച്ചയ്ക്ക് രണ്ടു മുതൽ
ചേർത്തല സെന്റ് മൈക്കിൾസ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് സംഗമത്തിന്റെ പ്രധാന പരിപാടികൾ. ഉച്ചകഴിഞ്ഞ് രണ്ടിന് ഒരുക്ക ശുശ്രൂഷകളോടെ ചടങ്ങുകൾ ആരംഭിക്കും. ലോകസമാധാനം ലക്ഷ്യമാക്കി 195 രാഷ്ട്രങ്ങളുടെ പതാകകളുമായി യുവാക്കൾ നടത്തുന്ന വർണാഭമായ പ്രദക്ഷിണം സംഗമത്തിന്റെ സവിശേഷതയാകും. ഓരോ രാജ്യത്തിനും വേണ്ടിയുള്ള പ്രത്യേക മധ്യസ്ഥ പ്രാർഥനകളും ഇതിനോടനുബന്ധിച്ചുണ്ടാകും.
ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, മെത്രാന്മാരായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ഡോ. ഗീവർഗീസ് മാർ മക്കാറിയോസ്, ഡോ. ജയിംസ് ആനാപറമ്പിൽ, ഡോ. പോൾ ആന്റണി മുല്ലശേരി എന്നിവർ സംയുക്തമായി പൊന്തിഫിക്കൽ ദിവ്യബലിക്കു മുഖ്യകാർമികത്വം വഹിക്കും. ദിവ്യബലിയെത്തുടർന്ന് സഭാ-സാമൂഹികരംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കും.