മലപ്പുറം: ജില്ലയിലെ 16 മണ്ഡലങ്ങളിലും വിജയക്കൊടി പാറിച്ച് ഐക്യമുന്നണി ഇത്തവണ പുതിയ ചരിത്രമെഴുതി. കാത്തുസൂക്ഷിച്ച കോട്ടകളെല്ലാം കൈവിട്ടുപോയ ഇടതുമുന്നണിയുടെ കണക്കു പുസ്തകത്തിൽ നഷ്ടം മാത്രം.
ഇടതുമുന്നണിയുടെ ശക്തമായ കോട്ടയായ പൊന്നാനി ഉൾപ്പെടെ കൂടെ പോന്നപ്പോൾ യുഡിഎഫിന് ആഹ്ലാദിക്കാനേറെ. ജില്ലയിൽ കോണ്‍ഗ്രസിനും ഇത് ചരിത്ര വിജയമാണ്. മൽസരിച്ച നാല് സീറ്റിലും വിജയിക്കുന്നത് ആദ്യം. ഇന്നേ വരെ തൊടാൻ കഴിയാതിരുന്ന തവനൂരും ഇത്തവണ യുഡിഎഫിനൊമായി.
നിലന്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ വിജയം സംസ്ഥാനത്തെ മികച്ച ഭൂരിപക്ഷവുമായാണ്. ഇടതു സ്വതന്ത്രനായിരുന്ന പി.വി. അൻവറിനോട് തോറ്റ ആര്യാടൻ ഷൗക്കത്ത് പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയായിരുന്നു. ഇത്തവണ ഇടതുപക്ഷത്തെ നിഷ്പ്രഭമാക്കിയാണ് അര ലക്ഷത്തിൽ പരം വോട്ടുകൾക്ക് ആര്യാടന്റെ ജയം.
വണ്ടൂരിൽ കോണ്‍ഗ്രസ് നേതാവ് എ.പി. അനിൽകുമാർ വീണ്ടും വിജയം കണ്ടു. അദ്ദേഹത്തിന്റെ തുടർച്ചയായ ആറാം വിജയമാണിത്. 2001ൽ ഇടതുമുന്നണിയിൽനിന്ന് ഈ സീറ്റ് തിരിച്ചുപിടിച്ചതിനു ശേഷം അനിൽകുമാർ തോൽവി അറിഞ്ഞിട്ടില്ല.
ഏറനാട് മണ്ഡലത്തിൽ മുസ്ലിം ലീഗിലെ പി.കെ. ബഷീർ നാലാം തവണയും വിജയിച്ചു. തൊട്ടടുത്ത കൊണ്ടോട്ടി മണ്ഡലത്തിൽ ടി.പി. അഷറഫലിയിലൂടെ മുസ്ലിം ലീഗ് സീറ്റ് നിലനിർത്തി. അഷറഫലിക്ക് ഇത് കന്നി വിജയമാണ്. ലീഗ് ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലാത്ത മണ്ഡലമാണ് കൊണ്ടോട്ടി.
വേങ്ങരയിൽ കെ.എം. ഷാജിയുടെ വിജയം മുസ്ലിം ലീഗ് പ്രവർത്തകർക്ക് ആവേശം പകരുന്നതാണ്. മലപ്പുറം മണ്ഡലത്തിൽ മുസ്ലിം ലീഗിന്റെ അമരക്കാരൻ പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തവണയും വൻ വിജയം കണ്ടു. 1982ൽ മലപ്പുറം മണ്ഡലത്തിൽ മത്സരിച്ചു വിജയിച്ച കുഞ്ഞാലിക്കുട്ടി ദീർഘമായൊരു ഇടവേളയ്ക്ക് ശേഷമാണ് മലപ്പുറത്തിന്റെ എംഎൽഎ ആയി വീണ്ടും നിയമസഭയിൽ എത്തുന്നത്. മങ്കട മണ്ഡലത്തിൽ മഞ്ഞളാംകുഴി അലി വിജയം ആവർത്തിച്ചു.
തുടർച്ചയായ രണ്ടാം വിജയം. നേരത്തേ രണ്ടു തവണ തുടർച്ചയായി മങ്കടയിൽ വിജയിച്ച അദ്ദേഹം പിന്നീട് പെരിന്തൽമണ്ണയിൽനിന്ന് അഞ്ചു വർഷം എംഎൽഎ ആയിരുന്നു. ഇത് ആറാം തവണയായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. പെരിന്തൽമണ്ണയിൽ കഴിഞ്ഞ തവണ വെറും 38 വോട്ടുകൾക്ക് നഷ്ടപ്പെട്ട സീറ്റ് ഇത്തവണ പിടിച്ചടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരം കൂടുതൽ വോട്ടുകൾ നേടിയാണ് വിജയിച്ചത്. നജീബിന്റെ തുടർച്ചയായ രണ്ടാം വിജയം.
കോട്ടക്കൽ മണ്ഡലത്തിൽ കെ.കെ. ആബിദ് ഹുസൈൻ തങ്ങളിലൂടെ ലീഗ് വിജയം ആവർത്തിച്ചു. ഹാട്രിക് വിജയം. തിരൂരിൽ മന്ത്രി വി. അബ്ദുറഹ്മാന്റെ തോൽവി ഇടതുപക്ഷത്തിനേറ്റ പ്രഹരമാണ്. ലീഗിലെ കുറുക്കോളി മൊയ്തീൻ വിജയം ആവർത്തിച്ചു. താനൂരിൽ എംഎസ്എഫ് നേതാവ് പി.കെ. നവാസിന് കന്നിവിജയം.
പൊന്നാനി ഇടതിന്റെ ചുവപ്പൻതുരുത്തായിരുന്നു. കാൽനൂറ്റാണ്ടിനുശേഷം അവർക്ക് ഈ സീറ്റ് നഷ്ടമായി. കോണ്‍ഗ്രസിലെ കെ.പി. നൗഷാദ് അലിക്ക് വിജയം. തവനൂരിൽ നാലാമൂഴത്തിൽ കെ.ടി.ജലീൽ തോറ്റത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.എസ്. ജോയിയോട്.
തിരൂരങ്ങാടി മണ്ഡലം ഇത്തവണയും സിപിഐക്ക് എത്തിപ്പിടിക്കാനായില്ല. ലീഗ് പി.എം.എ. സമീറിലൂടെ വിജയം ആവർത്തിച്ചു. വള്ളിക്കുന്നിൽ ടി.വി. ഇബ്രാഹിമിന്റെ വിജയം തിളക്കമുള്ളതാണ്.