ന്യൂഡൽഹി: തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ സിംഗിൾ സീറ്റ് തേജസ് യുദ്ധവിമാനങ്ങൾ നിലത്തിറക്കി പരിശോധിക്കാൻ വ്യോമസേന. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 30 ഓളം വിമാനങ്ങളാണു നിലത്തിറക്കി പരിശോധനയ്ക്കു വിധേയമാക്കുക.
രണ്ടു വർഷത്തിനിടയിൽ മൂന്ന് അപകടങ്ങൾ ഉണ്ടായതാണ് നടപടിക്കു കാരണം. എന്നാൽ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് വ്യോമസേന നൽകിയിട്ടില്ല.
കഴിഞ്ഞ ഏഴിന് പരിശീലന പറക്കലിനുശേഷം തിരിച്ചിറങ്ങുന്നതിനിടെ റണ്‍വേയിൽനിന്നു തെന്നിമാറിയതാണ് അവസാനമായി റിപ്പോർട്ട് ചെയ്ത അപകടം. വിമാനത്തിന്റെ എയർ ഫ്രെയിമിലടക്കം വലിയ കേടുപാടുകൾ സംഭവിച്ചതായാണു റിപ്പോർട്ട്. എന്നാൽ ബ്രേക്ക് തകരാർ മൂലമുണ്ടായ ചെറിയ അപകടമെന്നാണു നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് നൽകുന്ന വിശദീകരണം.
സിംഗിൾ സീറ്റ് തേജസ് വിമാനം 2024 മാർച്ചിൽ ജയ്സാൽമീറിൽ തകർന്നുവീണതോടെയാണ് വിമാനത്തിനു സാങ്കേതിക തകരാറുണ്ടെന്ന ആരോപണമുണ്ടായത്. അപകടത്തിൽ പൈലറ്റ് രക്ഷപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ ദുബായിൽ നടന്ന എയർ ഷോയിൽ വിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചതോടെ വിമാനത്തിന്റെ സുരക്ഷ വലിയ ചർച്ചകൾക്കു വഴിവച്ചു.ഈ അപകടത്തിൽ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.
തേജസ് നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് വ്യോമസേനയ്ക്കു നൽകേണ്ട തേജസ് മാർക്ക് 1 എ പതിപ്പിന്റെ വിതരണം വൈകുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. 182 മാർക്ക് 1 എ യുദ്ധവിമാനങ്ങൾക്കു വ്യോമസേന ഓർഡർ നൽകിയെങ്കിലും കൈമാറാനായിട്ടില്ല.