ശ്രീകൃഷ്ണപുരം: ജോലി വാഗ്ദാനംചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ സിപിഎം പുറത്താക്കി. ശ്രീകൃഷ്ണപുരം ലോക്കൽ കമ്മിറ്റി അംഗം സി. സുജിത്തിനെയാണ് പാർട്ടിയിൽനിന്നു പുറത്താക്കിയത്.
ശ്രീകൃഷ്ണപുരം പഞ്ചായത്ത് അംഗം കൂടിയായ സുജിത്തിനെതിരേ കഴിഞ്ഞദിവസമാണ് ശ്രീകൃഷ്ണപുരം സ്വദേശിയായ യുവതി പരാതി നൽകിയത്. 2025 മുതൽ 2026 വരെയുള്ള കാലയളവിൽ ജോലി വാഗ്ദാനംചെയ്ത് പലപ്പോഴായി പീഡിപ്പിച്ചു എന്നാണ് പരാതി. സുജിത്തിനെ ഡിവൈഎഫ്ഐയിൽനിന്നും സസ്പെൻഡ് ചെയ്തിരുന്നു.
സുജിത്തിനെതിരേ ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന സുജിത്തിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. വരുംദിവസങ്ങളിൽ പരാതിക്കാരി മജിസ്ട്രേറ്റിനുമുന്നിൽ രഹസ്യമൊഴി നൽകും. ഇതിനുശേഷമായിരിക്കും പ്രതിക്കെതിരേ കൂടുതൽ ശക്തമായ നിയമനടപടികളിലേക്കു കടക്കുക. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.