ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ ചർച്ച നടക്കുന്നു എന്നവകാശപ്പെടുന്ന അമേരിക്കൻ പ്രസിഡന്റ ട്രംപിനെ പരിഹസിച്ച് ഇറാൻ. ആന്തരികസംഘർഷങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ ട്രംപ് തന്നോടുതന്നെ ചർച്ച നടത്താൻ തുടങ്ങിയോ എന്ന് ഇറേനിയൻ സൈനിക വക്താവ് ഇബ്രാഹിം സൊൾഫഖാരി ചോദിച്ചു.
നിങ്ങളെപ്പോലുള്ളവരുമായി ഒത്തുപോകാൻ ഞങ്ങൾക്കു കഴിയില്ലെന്നും ഞങ്ങൾ നിങ്ങളുമായി ഒരിക്കലും കരാർ ഉണ്ടാക്കില്ലെന്നും സൊൾഫഖാരി കൂട്ടിച്ചേർത്തു.
യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കായി അമേരിക്ക ഇറാന് 15 ഇന നിർദേശങ്ങൾ കൈമാറി എന്ന റിപ്പോർട്ടിനു പിന്നാലെയാണ് അദ്ദേഹം ഇതു പറഞ്ഞത്.
ഇറാന്റെ ആണവപദ്ധതികൾ അവസാനിപ്പിക്കൽ, ഹിസ്ബുള്ള പോലുള്ള സായുധ സംഘടനകൾക്കു സഹായം നിർത്തൽ, ഹോർമുസ് കടലിടുക്ക് തുറക്കൽ തുടങ്ങിയ നിർദേശങ്ങളാണ് അമേരിക്ക കൈമാറിയതെന്ന് പാക്കിസ്ഥാൻ വൃത്തങ്ങൾ സൂചിപ്പിച്ചു.
15 ഇന നിർദേശങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി മാത്രം ട്രംപ് ഭരണകൂടം ഒരു മാസത്തെ വെടിനിർത്തൽ നടപ്പാക്കാൻ പദ്ധതിയിടുന്നതായി ചില ഇസ്രേലി വൃത്തങ്ങൾ പറഞ്ഞതായും റിപ്പോർട്ടുണ്ട്.
ഇതിനിടെ, ഇറാനും ഇസ്രയേലും പരസ്പരം ആക്രമണം തുടർന്നു. ഇസ്രയേലിലെ ടെൽ അവീവ്, കുവൈറ്റ്, ജോർദാൻ, ബഹ്റിൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ എന്നിവിടങ്ങളിൽ ആക്രമണം നടത്തിയതായി ഇറാനിലെ വിപ്ലവഗാർഡ് അറിയിച്ചു.
ഇറേനിയൻ ഡ്രോൺ ആക്രമണങ്ങളെ ചെറുത്തതായി സൗദിയും കുവൈറ്റും അറിയിച്ചു. കുവൈറ്റ് ഇന്റർനാഷണൽ വിമാനത്താവളത്തിലെ ഇന്ധന സംഭരണ കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ വലിയ തീപിടിത്തമുണ്ടായി.
ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിലുടനീളം വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു. നാവിക ക്രൂസ് മിസൈലുകൾ ഉത്പാദിപ്പിക്കുന്ന രണ്ടു കേന്ദ്രങ്ങൾ നശിപ്പിച്ചതായും കൂടിച്ചേർത്തു. എന്നാൽ പാർപ്പിടകേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.