റോം: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള വാക്പോര് കൂടുതൽ രൂക്ഷമാകുന്നു.
ഫ്രാൻസിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ മെലോണി തന്നോടൊപ്പം ഫോട്ടോയെടുക്കാൻ യാചിച്ചുവെന്നും മെലോണിയുടെ ജനപ്രീതി ഇടിയുകയുമാണെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് മെലോണി നൽകിയ ഏറ്റവും പുതിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.
ട്രംപിന്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിന് ഇന്നലെ ഇൻസ്റ്റഗ്രാമിലൂടെയാണു മെലോണി മറുപടി നൽകിയത്.
അമേരിക്കൻ നയങ്ങളോടുള്ള നിലപാട് കാരണം മെലോണിയുടെ ജനപ്രീതി ഇടിയുകയാണെന്ന ട്രംപിന്റെ ആരോപണത്തെ ‘’എന്റെ ജനപ്രീതി ഇറ്റലിയെ സംരക്ഷിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു’’ എന്നുപറഞ്ഞാണ് മെലോണി നിരാകരിച്ചത്. “എന്റെ ജനപ്രീതിയെ സംബന്ധിച്ചിടത്തോളം നിങ്ങളുമായി സൗഹൃദത്തിലായത് അതിന് ഒട്ടും സഹായിച്ചിട്ടില്ല.
അത് നിങ്ങളുമായുള്ള എന്റെ ബന്ധത്തെ ആശ്രയിച്ചുമല്ല ഇരിക്കുന്നത്. എന്റെ ജനപ്രീതി നിങ്ങളുടെ വിഷയമല്ല. നിങ്ങൾ നിങ്ങളുടെ സ്വന്തം ജനപ്രീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ നിർദേശിക്കുന്നു,” -മെലോണി പറഞ്ഞു.
പാശ്ചാത്യരാജ്യങ്ങളുടെ ഐക്യത്തിൽ താൻ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും സഖ്യകക്ഷികൾ തമ്മിലുള്ള വ്യക്തിപരമായ ആക്രമണങ്ങൾ അനാവശ്യമാണെന്നും അതു ഗുണകരമല്ലെന്നും മെലോണി കൂട്ടിച്ചേർത്തു.