വിയന്ന: ക്രിസ്മസിനെ അനുസ്മരിക്കുമ്പോള്‍ ആദ്യം മനസിൽ ഓടിയെത്തുന്ന അവിസ്മരണിയമായ കവിതയാണ് ലോകം നെഞ്ചിലേറ്റിയ "സൈലന്റ് നൈറ്റ് ഹോളി നൈറ്റ്' (ശാന്ത രാത്രി തിരുരാത്രി) എന്ന മനോഹരമായ ഗാനം.
സംഗീതത്തിന്റെ നാടെന്ന് അറിയപ്പെടുന്ന ഓസ്ട്രിയയില്‍ നിന്നും 207 വര്‍ഷങ്ങൾക്ക് മുമ്പ് പിറന്ന ഈ ഗാനം ലോകജനത പാടിയിട്ടുള്ളതില്‍ വച്ചേറ്റവും ഏറ്റവും പ്രിയപ്പെട്ട ക്രിസ്മസ് കരോളുകളിലൊന്നായാണ് ഇന്ന് അറിയപ്പെടുന്നത്.
ഓരോ ക്രിസ്മസ് കടന്നു പോകുമ്പോഴും ഈ ഗാനം ഇന്നും ലോകത്തിലെ ബഹുഭൂരിപക്ഷം ദേവാലയാളങ്ങളിലും ആലപിക്കുന്നു. ഉണ്ണിയേശുവിന്റെ ജന്മരാവിനെ വിവരിക്കുന്ന ഗാനം ഓസ്ട്രിയയുടെ സുന്ദരമായ ഗ്രാമീണതയില്‍ സംഗീതം നല്‍കപ്പെട്ടതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
സാല്‍സ്ബുര്‍ഗില്‍ നിന്നും 17 കിലോമീറ്റര്‍ മാറിയുള്ള ഓബേന്‍ഡോര്‍ഫ് എന്ന ഉള്‍നാടന്‍ ഗ്രാമത്തിലെ സെന്റ് നിക്കോളാസ് ദേവാലയത്തില്‍ 1818ലെ ക്രിസ്മസ് തലേന്ന് ഈ ഗാനം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.
പുതുതായി ഓബേന്ഡോര്ഫിലെത്തിയ യുവ വൈദീകന് ഫാ. ജോസഫ് മോര് എഴുതിയ (1816-ല്‍ എഴുതിയെന്നാണ് കരുതുന്നത്) വരികള്‍ പള്ളിയിലെ ഗായക സംഘം നയിക്കുന്ന ഫ്രാന്‍സ് ഗ്രുബറുടെ കൈവശം നല്കി.
പള്ളിയില്‍ പാടാവുന്ന തരത്തില്‍ വരികള്‍ക്ക് സംഗീതം നലകണമെന്നാണ് ജോസഫ് അച്ചന് ഗ്രുബര്ക്ക് നല്കിയ നിര്‍ദ്ദേശം. ഇത് 1818 ഡിസംബര്‍ 24ാം തിയതി ആയിരുന്നു. അന്ന് വൈകുന്നേരം തന്നെ വെറും ഒരു സ്കൂള്‍ സംഗീതമാസ്റ്ററായ ഫ്രാന്‍സ് ഗ്രൂബര്‍ ഗാനം ചിട്ടപ്പെടുത്തി ജോസഫ് അച്ചന്റെ അടുത്ത് എത്തി പാടി കേള്‍പ്പിച്ചു.
അച്ചന് സംഗീതം നന്നായി ബോധിച്ചു. അദ്ദേഹം അന്നത്തെ ക്രിസ്മസ് കുര്‍ബാനയില്‍ ആ ഗാനവും ഉള്‍പ്പെടുത്തി. കുര്‍ബാനയക്ക് വന്നവര്‍ക്കെല്ലാം പാട്ട് വളരെ ഇഷ്ട്ടപെട്ടു പ്രത്യേകിച്ച് അവിടെയുണ്ടായിരുന്ന കപ്പല്‍ ജോലിക്കാര്‍ക്ക്. ഈ വിവരം 1854 ഡിസംബര്‍ 30-ാം തിയതി ഗ്രൂബര്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഡയറിയില്‍ കുറിച്ചത്.
ശാന്തരാത്രി തിരുരാത്രിയുടെ പിറവിയുമായി നിരവധി കഥകള്‍ നിലവിലുണ്ടെങ്കിലും വിശ്വസനീയമായ ഒരു കഥ ഇങ്ങനെയാണ്. ക്രിസ്മസ് രാത്രിയില്‍ പാടാനുള്ള പാട്ടുകളുടെ പരിശീലനം നടക്കുമ്പോള്‍ പള്ളിയിലെ ഹാര്‍മോണിയം പെട്ടെന്ന് തകരാറിലായി.
ഗായക സംഘത്തിനു നേതൃത്വം നല്കുന്ന ഗ്രൂബറിനോട് ഫാ. മോര് ഗിറ്റാറില്‍ ആലപിക്കാവുന്ന ഒരു ഗാനം ചിട്ടപ്പെടുത്താന്‍ ഉടനെ ആവശ്യപ്പെട്ടു. അതിനു അദ്ദേഹം തന്നെ 1816ല്‍ രചിച്ച വരികള്‍ ഗ്രൂബറിന് കൈമാറി. പാട്ടെഴുതി രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്.