കോൽക്കത്ത: വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് ജുഡീഷ്യൽ ഓഫീസർമാരെ നാട്ടുകാർ ബന്ദികളാക്കിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചു. പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയിലാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്.
എസ്ഐആറിൽ നിന്ന് ചില പേരുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തങ്ങളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ബോധപൂർവം ഒഴിവാക്കിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ബുധനാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം.
രാത്രി വൈകി വൻ പോലീസ് സന്നാഹം എത്തിയാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. തുടർന്നുണ്ടായ സംഘർഷത്തിനിടെ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ പ്രതിഷേധക്കാർ തകർത്തു. ചില വോട്ടർമാരുടെ വിവരങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ജുഡീഷ്യൽ ഓഫീസർമാർക്ക് പോലും സംരക്ഷണം നൽകാൻ കഴിയാത്തത് ബംഗാളിലെ ക്രമസമാധാന നില തകർന്നതിന്റെ തെളിവാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മേഖലയിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കാനും സംഘർഷസാധ്യതയുള്ള ബൂത്തുകളിൽ കർശന നിരീക്ഷണം ഏർപ്പെടുത്താനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.