ബൈക്കും സ്വർണവും പണവും കവർന്നു
ചെങ്ങന്നൂർ: ചെറിയനാട് പതിനഞ്ചാം വാർഡ് അത്തിമൺചേരി ഭാഗത്ത് അഞ്ചു വീടുകളിൽ മോഷണവും മോഷണശ്രമവും. ബുധനാഴ്ച രാത്രി 11.30നും 12.30നും മധ്യേയാണ് മോഷണപരമ്പര അരങ്ങേറിയത്. വീടുകളിൽനിന്ന് 5000 രൂപ, കാൽ പവന്റെ സ്വർണമോതിരം, ബൈക്ക്, കുട, മഴക്കോട്ട് എന്നിവ മോഷ്ടിച്ചു. കണ്ണങ്ങാട്ടിൽ ചന്ദ്രൻ, കെട്ടിട നിർമാണ കരാറുകാരൻ തോമസ് വാടകയ്ക്കു താമസിക്കുന്ന വീട്, മാമ്പള്ളി തെക്കേതിൽ സോമനാഥക്കുറുപ്പ്, സോമൻപിള്ള, സുമേഷ് എന്നിവരുടെ വീടുകളിലാണ് മോഷ്ടാവ് എത്തിയത്.
ചന്ദ്രന്റെ വീട്ടിൽനിന്നാണ് ബൈക്കും കുടയും നഷ്ടപ്പെട്ടത്. കെട്ടിട നിർമാണ കരാറുകാരനായ തോമസ് തൊഴിലാളികളോടൊപ്പം താമസിക്കുന്ന വാടകവീടിന്റെ ജനാലവഴി വാതിൽകുറ്റി മാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. തൊഴിലാളികളുടെ ബാഗിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും കാൽ പവന്റെ സ്വർണമോതിരവുമാണ് ഇവിടെനിന്ന് കവർന്നത്. സുമേഷിന്റെ വീട്ടിലെ കാർപോർച്ചിലിരുന്ന മഴക്കോട്ടും മോഷ്ടാവ് അപഹരിച്ചു. മറ്റു രണ്ടു വീടുകളിൽനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
സോമനാഥക്കുറുപ്പിന്റെയും സോമൻപിള്ളയുടെയും വീടുകളിലെ സിസിടിവി കാമറകളിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മുഖം തുണികൊണ്ട് മറച്ച നിലയിലായതിനാൽ ആളെ വ്യക്തമല്ല. അടിവസ്ത്രം മാത്രം ധരിച്ചാണ് മോഷ്ടാവ് എത്തിയതെന്ന് ദൃശ്യങ്ങളിൽ കാണാം. മതിൽ ചാടിക്കടന്ന് എത്തുന്നതും കവർച്ചയ്ക്കു ശേഷം തിരികെ പോകുന്നതുമായ ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. സോമനാഥക്കുറുപ്പിന്റെ വീട്ടിൽ രാത്രി 11.30ഓടെയും സോമൻപിള്ളയുടെ വീട്ടിൽ പന്ത്രണ്ടരയോടെയുമാണ് പ്രതി എത്തിയത്.
ചന്ദ്രന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച ബൈക്കിൽ പ്രതി കോട്ടയംവഴി കടന്നുപോയതായാണ് പോലീസിന് ലഭിച്ച സൂചന. ഇവിടത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായി കൂടുതൽ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. കഴിഞ്ഞ വർഷവും ഇതിനു സമീപപ്രദേശത്ത് സമാന രീതിയിൽ മോഷണശ്രമം നടന്നിരുന്നു. അന്ന് ഒന്നിലധികം പേരുള്ള സംഘാണ് എത്തിതെന്ന് വ്യക്തമായിരുന്നു. ഈ സംഘത്തെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.