ചേർത്തല: ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയെ രൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ.
യുഡിഎഫിന്റെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സ്വാമി സച്ചിദാനന്ദ നടത്തിയ ഇടപെടലുകളാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്. കണിച്ചുകുളങ്ങരയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
സച്ചിദാനന്ദ പമ്പര വിഡ്ഢിയാണ്. സ്വാമി സച്ചിദാനന്ദ സ്വന്തം ഇഷ്ടപ്രകാരമാണ് കാര്യങ്ങൾ ചെയ്യുന്നത്. ആ സ്ഥാനത്തിരിക്കാൻ അദ്ദേഹം യോഗ്യനല്ല. സ്ഥാനാർഥികളുടെ പേര് എഴുതി നൽകാൻ സച്ചിദാനന്ദ ആരാണ്. ശിവഗിരി മഠത്തിൽ ഇരുന്ന് ഇങ്ങനെ ചെയ്യാമോ.
സ്വന്തം നിലയിൽ ചെയ്തതാണെന്ന് മഠം സെക്രട്ടറി തന്നെ പറയുന്നു. ആ കസേരയിൽ ഇരിക്കാൻ സച്ചിദാനന്ദയ്ക്ക് യോഗ്യതയില്ല. രാഷ്ട്രീയക്കാരുടെ വാലായി നടക്കുകയല്ല ശിവഗിരി മഠം ചെയ്യേണ്ടത്.
ശിവഗിരി മഠത്തിന് മഠത്തിന്റേതായ ധർമമുണ്ട്. പ്രസിഡന്റിന് അഭിപ്രായം പറയണമെങ്കിൽ ട്രസ്റ്റ് യോഗം ചേർന്ന് തീരുമാനിക്കണം. 18 പേരുടെ പേര് എഴുതിക്കൊടുത്തെന്നും എത്രപേര്‍ സ്ഥാനാർഥിയാകുമെന്ന് കണ്ടറിയാമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.