കൽപ്പറ്റ: മേപ്പാടി-കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത നിർമാണ അഥോറിറ്റിയുടെ നിരുത്തരവാദപരവും നിഷേധാത്മകവുമായ നിലപാടാണ് കള്ളാടി ദുരന്തത്തിനു പ്രധാനകാരണം.
കേരളത്തിന്റെ സ്വപ്നപദ്ധതിയായ തുരങ്കപാത നിർമാണം പുരോഗമിക്കുന്നതിനിടെ സ്വീകരിക്കേണ്ടിയിരുന്ന സുരക്ഷാനടപടികളിലെ വിഴ്ചയും തുരങ്കപാതയ്ക്കായി പാറ തുരക്കുന്നതിനു സമീപം നീക്കം ചെയ്ത മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടതും അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു.
24 മണിക്കൂറിനിടെ പ്രദേശത്ത് പെയ്തത് 265 മില്ലി മീറ്റർ മഴയാണ്. പ്രദേശത്ത് ശക്തമായ മഴ പെയ്തതും സമീപത്ത് ഉരുൾപൊട്ടലുണ്ടായതും ചൂണ്ടിക്കാട്ടി നിർമാണക്കന്പനിക്ക് മണ്ണ് നീക്കം ചെയ്യാൻ അധികൃതർ നിർദേശം നൽകിയിരുന്നു.
എന്നാൽ, നിർമാണക്കന്പനിയായ കൊങ്കണ്‍ റെയിൽവേ കോർപറേഷൻ ലിമിറ്റഡിന് കളക്ടർ അടക്കം നൽകിയ നിർദേശം അവഗണിക്കുകയായിരുന്നു. ഇതാണ് ദുരന്തം മനുഷ്യനിർമിതമാകാൻ കാരണം.
കൂട്ടിയിട്ട മണ്ണ് സമയബന്ധിതമായി നീക്കംചെയ്തിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാകുമായിരുന്നു. മണ്ണിടിച്ചിലിൽ സമീപത്തെ വീടുകൾക്കും നാശം സംഭവിച്ചു. കള്ളാടിയിലെ മസ്ജിദ് പൂർണമായും തകർന്നു.