ന്യൂഡൽഹി: ലോക്സഭാ സ്പീക്കർക്ക് പിന്നാലെ രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. ഇന്ത്യ സഖഖ്യത്തിലെ പ്രമുഖ നേതാക്കൾ ഇതിനായുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയില്ലായ്മ, വോട്ടിംഗ് യന്ത്രങ്ങളിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതികളിൽ നടപടി സ്വീകരിക്കാത്തത്, ഭരണപക്ഷത്തിന് അനുകൂലമായി നിലപാടുകൾ സ്വീകരിക്കുന്നു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഭരണഘടനാ സ്ഥാപനത്തിന്റെ തലവനായ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാൻ പാർലമെന്റിന്റെ ഇരുസഭകളിലും പ്രത്യേക ഭൂരിപക്ഷത്തോടെ ഇംപീച്ച്മെന്റ് പ്രമേയം പാസാക്കേണ്ടതുണ്ട്.
പ്രതിപക്ഷത്തെ 50-ലധികം എംപിമാർ പ്രമേയത്തിൽ ഒപ്പിട്ടതായാണ് സൂചന.
സ്പീക്കർ ഓം ബിർളയ്ക്കെതിരെ ഇതിനകം അവിശ്വാസ പ്രമേയം നിലനിൽക്കുന്ന സാഹചര്യത്തിൽ, തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുള്ള ഈ നീക്കം കേന്ദ്ര സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കും.