ചങ്ങനാശേരി: എഴുനൂറു കോടിയോളം രൂപ വിനിയോഗിച്ച് നിർമിച്ച ചങ്ങനാശേരി-ആലപ്പുഴ റോഡിന്റെ ഉദ്ഘാടനം തെരഞ്ഞെടുപ്പിനു മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചെങ്കിലും സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യത്തില്‍ വന്‍വീഴ്ചയെന്ന് ആക്ഷേപം.
കെഎസ്ടിപിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് 24.4 കിലോമീറ്റര്‍ ദൂരമുള്ള റോഡ് നിര്‍മിച്ചത്. എന്നാല്‍, വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും വേണ്ടത്ര സുരക്ഷ സജ്ജമാക്കിയില്ലെന്ന പരാതിയാണ് ഉയരുന്നത്. ഇതുമൂലം അപകടങ്ങള്‍ പെരുകുകയാണ്.
റോഡില്‍ രാത്രി വെളിച്ചമില്ലാത്തത് വലിയ പ്രതിസന്ധിയാണ്. ചുരുക്കം വഴിവിളക്കുകള്‍ മാത്രമാണ് തെളിയുന്നത്. പാലങ്ങളിലും ജംഗ്ഷനുകളിലും 416 സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചെങ്കിലും എഴുപതെണ്ണം മാത്രമാണ് പൂർത്തിയായത്. 30 എല്യുഎക്സിന്റെ വിളക്കുകളാണ് സ്ഥാപിച്ചത്. ഓർഡര്‍ നല്കിയ കമ്പനി യഥാസമയം വിളക്കുകളെത്തിക്കാതെ വന്നതാണ് സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കുന്നതു തടസപ്പെടാന്‍ കാരണമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.