കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിനെ തഴുകി നിർമല സീതരാമന്റെ കേന്ദ്ര ബജറ്റ്. ഗുജറാത്തിലെ സൂറത്തിനെയും ബംഗാളിലെ ഡാൻകുനിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചരക്ക് ഇടനാഴി, ദുർഗാപുരിലെ കിഴക്കൻ തീര വ്യാവസായിക ഇടനാഴി, ടൂറിസം കേന്ദ്രീകരിച്ചുള്ള ഇടപെടലുകൾ എന്നിവയാണ് ബംഗാളിനായുള്ള പ്രധാന ബജറ്റ് നിർദേശങ്ങൾ.
ഡാൻകുനി-സൂറത്ത് ചരക്ക് ഇടനാഴിയാണ് ഈ ബജറ്റ് നിർദേശങ്ങളിലെ പ്രധാനപ്പെട്ടതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പരിസ്ഥിതി സൗഹൃദപരവും ചെലവ് കുറഞ്ഞതുമായ ചരക്ക് നീക്കത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇടനാഴിയെന്നാണ് പറയപ്പെടുന്നത്. സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് ചരക്ക് ഇടനാഴി വഴിയൊരുക്കുമെന്നാണു കേന്ദ്രത്തിന്റെ വാദം.
എന്നാൽ, ബിഹാറിന് നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ചതുപോലെ ഇത്തവണയുണ്ടായിട്ടില്ല.
വിമാനത്താവള വികസനം മുതൽ ജലസേചന, വ്യാവസായിക പദ്ധതികൾ വരെ ബിഹാറിനായി കഴിഞ്ഞ വർഷം കേന്ദ്ര ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളാണുണ്ടായത്. ഇത് ബജറ്റിനു മുൻപ് വലിയ പ്രതീക്ഷയ്ക്ക് ഇടനൽകിയിരുന്നു. ബംഗാളിനായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെങ്കിലും, അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പ്രാധാന്യം നൽകിയത് നേട്ടമായി.
എന്നാൽ കേന്ദ്ര ബജറ്റ് ബംഗാളിനെ അവഗണിച്ചെന്നാണ് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ ആരോപണം. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നു തൃണമൂൽ പറഞ്ഞു. തലക്കെട്ടുകൾക്കു വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് ടിഎംസി ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജി ആരോപിച്ചു.