തിരുവനന്തപുരം: ദേവസ്വം മന്ത്രി വി.എൻ. വാസവനെതിരെ കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. 2025 സെപ്റ്റംബറിൽ പമ്പയിൽവച്ച് നടന്ന ആഗോള അയ്യപ്പസംഗമത്തിന്‍റെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് നിയമസഭയിൽ മന്ത്രി നൽകിയ മറുപടികൾ വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർക്ക് കത്ത് നൽകിയത്.
സഭയെ തെറ്റിദ്ധരിപ്പിക്കാൻ മന്ത്രി ബോധപൂർവം ശ്രമിച്ചുവെന്നാണ് ചെന്നിത്തലയുടെ ആരോപണം. അയ്യപ്പസംഗമത്തിന്‍റെ നടത്തിപ്പിനായി സർക്കാരോ ദേവസ്വം ബോർഡോ പണം അനുവദിച്ചിട്ടില്ലെന്നായിരുന്നു മന്ത്രി നിയമസഭയിൽ നൽകിയ മറുപടി. എന്നാൽ, 2026 ജനുവരി 28ന് നക്ഷത്രചിഹ്നമിടാത്ത ചോദ്യം നമ്പർ 811ന് നൽകിയ മറുപടിയിൽ സ്പോൺസർമാരെ കണ്ടെത്തുന്നതിലെ കാലതാമസം കാരണം ബോർഡിന്‍റെ ബജറ്റിൽ വകയിരുത്തിയിരുന്ന തുക അഡ്വാൻസ് ഇനത്തിൽ ചിലവഴിച്ചിരുന്നുവെന്നും സ്പോൺസർമാരിൽ നിന്ന് പണം ലഭിച്ചപ്പോൾ അത് തിരികെ നിക്ഷേപിച്ചുവെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.
എന്നാൽ അയ്യപ്പസംഗമത്തിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഫണ്ടിൽ നിന്നും അഞ്ച് കോടി രൂപ എടുത്തിരുന്നതായും അയ്യപ്പസംഗമം കഴിഞ്ഞ് നാല് മാസത്തിലേറെയായിട്ടും മൂന്ന് കോടി രൂപ മാത്രമാണ് തിരിച്ചടച്ചിട്ടുള്ളതെന്നും രണ്ട് കോടി രൂപ ഇനിയും തിരിച്ചടച്ചിട്ടില്ലെന്നും അയ്യപ്പസംഗമത്തിന്‍റെ വരവ് ചെലവ് കണക്കുകളെ സംബന്ധിച്ചുള്ള ഓഡിറ്റ് റിപ്പോർട്ടിനെ പരാമർശിച്ചുകൊണ്ട് വിവിധ പത്രങ്ങളിലും, ദൃശ്യമാധ്യമങ്ങളിലും റിപ്പോർട്ടുകൾ വന്നിട്ടുള്ളതായി രമേശ് ചെന്നിത്തല സ്പീക്കർക്ക് നൽകിയ കത്തിൽ പറയുന്നു.
ദേവസ്വംവകുപ്പ് മന്ത്രി നിയമസഭയിൽ നൽകിയ മറുപടി തികച്ചും തെറ്റായിരുന്നു എന്നാണ് ഈ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നതിനായി തികച്ചും ദുരുദ്ദേശപരമായ മറുപടികൾ ആണ് മന്ത്രി നിയമസഭയിൽ നൽകിയതെന്നും അത് കൊണ്ടു മന്ത്രി വാസവനെതിരെ അവകാശ ലംഘനം ഉന്നയിക്കുന്നതിനുള്ള അനുമതി നൽകണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.