പരവൂർ: രാജ്യത്ത് പാചകവാതക (എൽപിജി) പ്രതിസന്ധി രൂക്ഷമായതോടെ ജനങ്ങളുടെ ഭക്ഷണശീലങ്ങളിൽ വൻ മാറ്റം. സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ റെഡി-ടു-കുക്ക്, റെഡി-ടു-ഈറ്റ് വിഭവങ്ങൾക്കും ഫ്രോസൺ ലഘുഭക്ഷണങ്ങൾക്കും വിപണിയിൽ ആവശ്യക്കാരേറി.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്തരം ഉത്പന്നങ്ങളുടെ വിൽപനയിൽ 20 ശതമാനത്തിലധികം വർധനയാണ് രേഖപ്പെടുത്തിയത്. ഇൻസ്റ്റന്റ് നൂഡിൽസ്, ബിരിയാണി കിറ്റുകൾ, തായ് കറി പേസ്റ്റുകൾ എന്നിവ ചില്ലറ വിൽപനശാലകളിൽനിന്നും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്നും വൻതോതിൽ വിറ്റഴിയുന്നു.
പാചകവാതകം ഗാർഹിക വിതരണത്തിനു മുൻഗണന നൽകാൻ സർക്കാർ നിർദേശിച്ചിട്ടുണ്ടെങ്കിലും സിലിണ്ടറുകൾ ലഭിക്കാൻ നേരിടുന്ന കാലതാമസം വീട്ടമ്മമാരെ ഇൻസ്റ്റന്റ് ഭക്ഷണങ്ങളിലേക്കു തിരിയാൻ പ്രേരിപ്പിക്കുന്നു.
ഇൻസ്റ്റന്റ് ഭക്ഷണവിഭാഗത്തിൽ മാത്രം 10 മുതൽ 12 ശതമാനം വരെ വളർച്ചയുണ്ടായതായി പ്രമുഖ റീട്ടെയിൽ വ്യാപാരികൾ വ്യക്തമാക്കുന്നു. ജോലി ചെയ്യുന്ന പ്രഫഷണലുകൾക്കിടയിൽ പ്രോട്ടീൻ ഓട്സ്, മില്ലറ്റ് മ്യൂസ്ലി തുടങ്ങിയ പോഷകാഹാരങ്ങൾക്കും സ്വീകാര്യത വർധിച്ചു.
പാചകവാതകത്തിനു പകരമായി ഇൻഡക്ഷൻ കുക്ക്ടോപ്പുകൾ, ഇലക്ട്രിക് കുക്കറുകൾ എന്നിവ വാങ്ങുന്നവരുടെ എണ്ണത്തിലും വൻ കുതിച്ചുചാട്ടമുണ്ട്. ഇൻഡക്ഷൻ അടുപ്പുകളുടെ ദൈനംദിന വിൽപന മൂന്നിരട്ടിയായാണ് വർധിച്ചത്. പല പ്രമുഖ ഇലക്ട്രോണിക്സ് ഷോറൂമുകളിലും ഇത്തരം ഉപകരണങ്ങളുടെ സ്റ്റോക്ക് തീർന്ന അവസ്ഥയാണ്.
പ്രതിസന്ധി നീണ്ടുനിൽക്കുകയാണെങ്കിൽ ഉപഭോക്താക്കൾക്കിടയിൽ റെഡി-ടു-ഈറ്റ് സംസ്കാരം കൂടുതൽ വ്യാപകമാകുമെന്നും ഇതു വിപണിയിൽ ദീർഘകാല മാറ്റങ്ങൾക്കു വഴിവയ്ക്കുമെന്നും ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു.