പനാജി: ഗോവയുടെ മധ്യസ്ഥനായി ആദരിക്കപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ യുട്യൂബറും സനാതന മഹാസംഘ് സ്ഥാപകനുമായ ഗൗതം ഖട്ടറിനെതിരേ ഗോവ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ഖട്ടറിന്റെ പ്രസംഗം വലിയ പ്രതിഷേധങ്ങൾക്കു വഴിവച്ചതിനെത്തുടർന്നാണു നടപടി. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം വാസ്കോയിൽ നടന്ന ‘ഭഗവാൻ പരശുറാം ജന്മോത്സവ്’ പരിപാടിയിൽ പ്രസംഗിക്കവേയാണ് ഖട്ടർ വിവാദ പരാമർശങ്ങൾ നടത്തിയത്.
സനാതന ധർമ രക്ഷാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന ഗതാഗതമന്ത്രി മൗവിൻ ഗോഡിഞ്ഞോ, ബിജെപി എംഎൽഎമാരായ സങ്കൽപ് അമോങ്കർ, കൃഷ്ണ സാൽക്കർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഖട്ടറിന്റെ അധിക്ഷേപം.
വിവാദ പ്രസംഗത്തിലൂടെ ഖട്ടർ ക്രിസ്ത്യൻ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും മതസൗഹാർദം തകർക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് പീറ്റർ ഡിസൂസ നൽകിയ പരാതിയിലാണ് വാസ്കോ പോലീസ് കേസെടുത്തത്. നിലവിൽ ദക്ഷിണ ഗോവ ജില്ലാ പോലീസ് വിഷയത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
പ്രതിഷേധം ശക്തമായതോടെ പരിപാടിയുടെ സംഘാടകരായ സനാതന ധർമ രക്ഷാ സമിതി ഖട്ടറിന്റെ പ്രസ്താവനകളെ തള്ളിപ്പറയുകയും ക്രിസ്ത്യൻ സമൂഹത്തോട് പരസ്യമായി മാപ്പ് ചോദിക്കുകയും ചെയ്തു.
ഗോവൻ ജനത വണങ്ങുന്ന വിശുദ്ധനെതിരേ അപകീർത്തികരമായ പരമാർശം നടത്തിയ ഗൗതം ഖട്ടറിനെ എത്രയുംപെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അമിത് പട്കർ ആവശ്യപ്പെട്ടു. കാലങ്ങളായി തുടരുന്ന സംസ്ഥാനത്തെ സാമുദായികസൗഹാർദം തകർക്കാൻ ശ്രമിക്കുന്ന നീക്കങ്ങൾ ശക്തമായി തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി നേതാക്കൾ വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെ അവഹേളിക്കുന്നത് തുടരുകയാണെന്നും ജനങ്ങളിൽ വിഭാഗീയത സൃഷ്ടിച്ച് ഭരണപരാജയം മറയ്ക്കാനാണു ബിജെപി സർക്കാരിന്റെ ശ്രമമെന്നും സൗത്ത് ഗോവ എംപിയും കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ വിരിയാറ്റോ ഫെർണാണ്ടസ് ആരോപിച്ചു. സംസ്ഥാനം ഏറെ ആദരവോടെ വണങ്ങുന്ന വിശുദ്ധനെതിരേയുണ്ടായ വിവാദപ്രസ്താവനയിൽ ഗോവ അതിരൂപത പ്രതിഷേധം രേഖപ്പെടുത്തി.