പാലക്കാട്: കേരളത്തിൽ ചൂട് അസഹനീയമായി തുടരുന്നതിനിടെ പാലക്കാട് മണ്ണാർക്കാട് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഗ്ലാസ് കടുത്ത ചൂടിൽ പൊട്ടിത്തെറിച്ചു. മണ്ണാർക്കാട് കോടതിപ്പടിയിൽ നിർത്തിയിട്ടിരുന്ന പുതിയ ഓട്ടോറിക്ഷയുടെ മുൻവശത്തെ ചില്ലാണ് തകർന്നത്.
കോടതിപ്പടിയിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ഗ്ലാസ് പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ചില്ല് തെറിച്ചു വീണ് ഡ്രൈവർ ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെയാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വയനാടും ഇടുക്കിയും ഒഴികെയുള്ള 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ശരാശരി പകൽ താപനില 37 ഡിഗ്രി സെൽഷ്യസിനും മുകളിലാണ്. ചൂട് തുടരുന്നതിനിടെ തന്നെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണ് പലയിടത്തും നിലനിൽക്കുന്നത്. വരും ദിവസങ്ങളിലും കടുത്ത ചൂട് തുടരുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.