വാഷിംഗ്ടൺ: ലാറ്റിൻ അമേരിക്കയിലെ മുതിർന്ന യുഎസ് കമാൻഡർ ക്യൂബൻ സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദ്വീപ് രാഷ്ട്രമായ ക്യൂബയ്ക്കുമേൽ സമ്മർദം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക സന്ദർശനം.
യുഎസ് സതേൺ കമാൻഡ് മേധാവി ജനറൽ ഫ്രാൻസിസ് ഡോണോവനാണ് ക്യൂബൻ ലഫ്. ജനറൽ റോബർട്ടോ ലെഗ്രാ സോട്ടോലോംഗോയുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയത്. ഗ്വാണ്ടനാമോ ബേയിലെ യുഎസ് നാവികാസേനാ താവളത്തിനു സമീപത്തുവച്ചായിരുന്നു കൂടിക്കാഴ്ച.
കഴിഞ്ഞ ജനുവരിയിൽ യുഎസ് നടത്തിയ ആക്രമണത്തിലൂടെ വെനിസ്വേലയിലെ ഭരണാധികാരി നിക്കോളാസ് മഡുറോയെ പിടികൂടിയിരുന്നു. ഇതിനു പിന്നാലെ തങ്ങളുടെ അടുത്ത ലക്ഷ്യം ക്യൂബയാണെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ക്യൂബയ്ക്കുമേൽ ട്രംപ് എണ്ണ ഉപരോധം ഉൾപ്പെടെ ഏർപ്പെടുത്തിയ യുഎസ്, മുൻ ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്ക്കെതിരേ ഫെഡറൽ കുറ്റപത്രം ചുമത്തുകയും ചെയ്തിരുന്നു. കൂടാതെ കരീബിയൻ കടലിൽ യുഎസ് സൈനികവിന്യാസം ശക്തമാക്കുകയും ചെയ്തിരുന്നു.
സൈനികതാവളത്തെ വേർതിരിക്കുന്ന അതിർത്തിയിലെ സുരക്ഷാപ്രശ്നങ്ങൾ ചർച്ച ചെയ്തതായും ഇരു സൈനിക കമാൻഡുകൾക്കുമിടയിൽ ആശയവിനിമയം നിലനിർത്താൻ ധാരണയായതായും ക്യൂബൻ റെവല്യൂഷണറി ആംഡ് ഫോഴ്സ് പ്രസ്താവനയിലൂടെ അറിയിച്ചു.
നേരത്തേ ക്യൂബയുമായി ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകൾ യുഎസ് തേടിയിരുന്നു. എന്നാൽ, വിഷയത്തിൽ തീരുമാനം ഉണ്ടാകാത്തതിനെത്തുടർന്നാണ് ക്യൂബയ്ക്കുമേൽ ശക്തമായ ഉപരോധം യുഎസ് ഏർപ്പെടുത്തിയത്.