മഹത്വത്തിന്റെ മറുരൂപ മലയിലേക്ക് ഒരിക്കൽകൂടി പോകാം. യാക്കോബിന്റെയും യോഹന്നാന്റെയും പത്രോസിന്റെയും മുന്നിൽ ഈശോ രൂപാന്തരപ്പെടുന്നതും മോശയും ഏലിയായും ഈശോയോടു സംസാരിക്കുന്നതും നമുക്കു കാണാം. മോശയും ഏലിയയും ഈശോയോട് എന്താണ് പറഞ്ഞതെന്നുകൂടി സുവിശേഷം വെളിപ്പെടുത്തുന്നു.
"അപ്പോൾ രണ്ടുപേർ - മോശയും ഏലിയായും - അവനോടു സംസാരിച്ചുകൊണ്ടിരുന്നു. അവർ മഹത്വത്തോടെ കാണപ്പെട്ടു. അടുത്തുതന്നെ ജറൂസലെമിൽ പൂർത്തിയാകേണ്ട അവന്റെ കടന്നുപോകലിനെക്കുറിച്ചാണ് അവർ സംസാരിച്ചത്' ലൂക്കാ 9:30-31.
ഈശോയുടെ പിതാവിന്റെ പക്കലേക്കുള്ള ഈ പുറപ്പാടിനെക്കുറിച്ചും തന്റെ വേർപാടിനെക്കുറിച്ചും 700 വർഷങ്ങൾക്കു മുന്പുതന്നെ ഏശയ്യ വെളിപ്പെടുത്തിയിട്ടുണ്ട്. "ഇടയന്റെ കൂടാരം പോലെ എന്റെ ഭവനം എന്നിൽനിന്ന് പറിച്ചു മാറ്റപ്പെടുകയാണ്. നെയ്ത്തുകാരന്റെ പാവ് പോലെ, എന്റെ ജീവിതം ഞാൻ ചുരുട്ടിയിരിക്കുന്നു. തറിയിൽനിന്ന് അവിടുന്ന് എന്നെ മുറിച്ചുനീക്കി. പകലും രാത്രിയും അവിടന്ന് എന്നെ അന്ത്യത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു' ഏശ 38:12.
കൂടാരം നീക്കപ്പെടുന്പോൾ
കാര്യങ്ങൾ ഇങ്ങനെ ആയിരിക്കെ ഈശോയുടെ ഈ ഭൂമിയിലുള്ള കൂടാരംതന്നെ പൊളിച്ചു മാറ്റപ്പെടാൻ കൽല്പന വന്നിരിക്കുന്നു. അതിനെതിരായി പത്രോസ് ഈ ഭൂമിയിൽത്തന്നെ വേറെ മൂന്നു കൂടാരങ്ങൾ ഉണ്ടാക്കാമെന്ന് ഒന്ന് ഈശോയ്ക്ക്, ഒന്ന് മോശയ്ക്ക്, ഒന്ന് ഏലിയാവിന്. മത്താ 17:4. ചുരുക്കിപ്പറഞ്ഞാൽ മനുഷ്യൻ ആഗ്രഹിക്കുന്നതിനു വിപരീതം ആയിരിക്കും ചിലപ്പോൾ ദൈവം ആഗ്രഹിക്കുന്നത്.
നമ്മുടെ പ്രാർഥനാ ജീവിതത്തിലും ഇങ്ങനെ വരാം. അപ്പോൾ നമുക്കു മുന്നിൽ വിവേചനത്തിന് ഒരേയൊരു മാർഗമേയുള്ളൂ. അതാണ് മത്തായി ശ്ലീഹാ 17:5ൽ പറയുന്നത്. "അവൻ സംസാരിച്ചുകൊണ്ടിരിക്കുന്പോൾ ശോഭയേറിയ ഒരു മേഘംവന്ന് അവരെ ആവരണം ചെയ്തു. മേഘത്തിൽനിന്ന് ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിൻ'. നമ്മുടെ താത്പര്യങ്ങളും ദൈവത്തിന്റെ താത്പര്യങ്ങളും രണ്ടായി നിൽക്കുന്ന സമയത്തു നമ്മുടെ മുന്നിലുള്ള വഴി ദൈവവചനം പാലിച്ചു ജീവിക്കുക എന്നതാണ്. ഏതു സന്നിഗ്ധ ഘട്ടത്തിലും യേശുവിനെ ശ്രവിക്കണമെന്നാണ് അവർക്കു ദൈവം നൽകുന്ന ഉത്തരം.
ദൈവഹിതപ്രകാരം
അടുത്ത ഘട്ടത്തിൽ യേശുവിന്റെ പ്രതികരണമുണ്ട്. "യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ, എത്രനാൾ ഞാൻ നിങ്ങളുടെ കൂടെയുണ്ടായിരിക്കും! എത്രനാൾ ഞാൻ നിങ്ങളോടു ക്ഷമിച്ചിരിക്കും! അവനെ ഇവിടെ എന്റെ അടുത്തു കൊണ്ടുവരിക' മത്തായി 17:17. തന്റെ കൂടാരം പൊളിച്ചു നീക്കപ്പെടാൻ പോകുന്നുവെന്നുള്ള വലിയ ഒരു വെളിപാട് ഈശോയ്ക്കു ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഞാൻ ഇനി എത്ര കാലം നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും എന്നു ഹൃദയവ്യഥയോടെ ഈശോ അപ്പസ്തോലന്മാരോടു ചോദിക്കുന്നത്. ആ വ്യഥയുടെ അടിസ്ഥാനം അവരുടെ അല്പവിശ്വാസമാണ്. യേശുവിന്റെ അവസാനകാലത്തെ ഒരു ആശങ്ക അതായിരുന്നു.
വിരുദ്ധ കാലാവസ്ഥകളിൽ ദൈവഹിത പ്രകാരം ജീവിക്കണമെങ്കിൽ നമുക്കും ആത്മീയ അച്ചടക്കം വേണ്ടിവരും. ഈ അച്ചടക്കങ്ങളാണ് നമ്മൾ നോന്പുകാലത്തു പ്രത്യേകം അഭ്യസിക്കുന്നത്. അതുപോലെ രോഗം, ക്ഷീണം, തകർച്ച, പരാജയം.. തുടങ്ങിയ പ്രതിസന്ധികളുടെ നേരത്തു വിശ്വാസത്തിൽ കരുത്തു പ്രാപിക്കാൻ ശ്രദ്ധിക്കണം.