കൊച്ചി: എറണാകുളം വടുതലയില്‍ അഞ്ചംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ബാഹ്യ ഇടപെടലൊന്നും ഉണ്ടായിട്ടില്ലെന്ന് അന്വേഷണസംഘം.
കഴിഞ്ഞ മാര്‍ച്ച് 20ന് വടുതല കര്‍ഷകറോഡ് ഗ്രീന്‍ഗാര്‍ഡന്‍ ലൈനില്‍ വാടകയ്ക്കു താമസിക്കുന്ന തിരുവനന്തപുരം വിളപ്പില്‍ശാല കാരോട് കനകവിഹാറില്‍ എസ്. അശ്വതി നായര്‍ (37), അമ്മ വൈ. ശ്രീകുമാരി (59), അശ്വതിയുടെ മക്കളായ കാര്ണിവന് (14), കീര്‍ത്തിവന്‍ (4) അക്ഷിത (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ തിരുവനന്തപുരത്തെ വീട്ടില്‍ കേസ് അന്വേഷിക്കുന്ന എറണാകുളം നോര്‍ത്ത് പോലീസെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അശ്വതി നായരുടെ ഭര്‍ത്താവിന്റെ അകാല മരണത്തില്‍ മനംനൊന്താണ് ഇവരുടെ ആത്മഹത്യയെന്നാണ് പോലീസ് പറയുന്നത്.
ഇവര്‍ മൊബൈല്‍ ഫോണിലും ആത്മഹത്യാക്കുറിപ്പ് തയാറാക്കിയിരുന്നതായി പോലീസ് കണ്ടെത്തി. കുട്ടികള്‍ക്കു നല്‍കാനുള്ള വിഷം ഓണ്‍ലൈനില്‍ വാങ്ങിയതിന്റെ വിവരവും പോലീസിനു ലഭിച്ചു.
മരിച്ച എല്ലാവരും ചേർന്നു പല തവണകളായി എടുത്തിരുന്ന സെല്‍ഫി വീഡിയോകളും മൊബൈല്‍ ഫോണില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്മയും മകളും കുഞ്ഞുങ്ങളെ കൊന്ന് മരിക്കാനായി ദിവസങ്ങളായി പദ്ധതിയിട്ടിരുന്നുവെന്നും സംഭവത്തില്‍ മറ്റ് ബാഹ്യ ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.