ഡമാസ്കസ് (സിറിയ): മധ്യ സിറിയയിൽ ഐഎസ് ഭീകരരുടെ ആയുധപ്പുരയെന്നു സംശയിക്കുന്ന കേന്ദ്രത്തിൽ ബ്രട്ടീഷ്, ഫ്രഞ്ച് യുദ്ധവിമാനങ്ങളുടെ സംയുക്താക്രമണം. ചരിത്രപ്രസിദ്ധമായ പാല്‍മിറ നഗരത്തിനു സമീപം ഭൂഗര്‍ഭ തുരങ്കങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ബ്രട്ടീഷ് പ്രതിരോധവകുപ്പ് അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരമാണ് വ്യോമാക്രമണത്തിന് തുടക്കമിട്ടത്. മധ്യസിറിയയിലെ ഹോംസ് പ്രവിശ്യയിലാണ് പാല്‍മിറ. ഇതിന്റെ വടക്കൻമേഖലയിലെ മലനിരകളിലാണ് ബോംബര്‍ വിമാനങ്ങള്‍ തീതുപ്പിയത്. എഫ്ജിആർ 4 യുദ്ധവിമാനങ്ങളാണ് ആക്രമണത്തിൽ പങ്കെടുത്തതെന്നും പ്രതിരോധവകുപ്പ് വ്യക്തമാക്കി.
ആക്രമണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു. ഐഎസ് ഭീഷണി അവസാനിപ്പിക്കാൻ സഖ്യകക്ഷികളുമായി തോളോടുതോൾ ചേർന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎസിനെതിരേ ഒരു ദശകത്തിൽ ഏറെയായി യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തിൽ ബ്രിട്ടനും ഫ്രാൻസും പങ്കാളികളാണ്.
അതേസമയം ശനിയാഴ്ചത്തെ ആക്രമണത്തെക്കുറിച്ച് സിറിയ പ്രതികരിച്ചിട്ടില്ല.