കണിച്ചാർ
ഗ്രാമപഞ്ചായത്ത്
കാർഷിക മേഖലയ്ക്ക് മുൻതൂക്കമുള്ള പഞ്ചായത്താണ് കണിച്ചാർ. 1972 ലാണ് കണിച്ചാർ പഞ്ചായത്ത് രൂപീകരിക്കുന്നത്. പഞ്ചായത്ത് രൂപീകരണത്തിന് ശേഷം തുടർച്ചയായി 48 വർഷം യുഡിഎഫ് ആയിരുന്നു ഭരണം കൈയാളിയത്. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കോട്ടയ്ക്ക് വിള്ളൽ വീഴ്ത്തി എൽഡിഎഫ് ഭരണം പിടിച്ചു.
കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേ സമയം കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ പാളിച്ചകൾ മനസിലാക്കി തിരുത്തി ഭരണം തിരിച്ചു പിടിക്കാനാണ് യുഡിഎഫ് നീക്കം. പുതുക്കിയ നില പ്രകാരം പഞ്ചായത്തിൽ ഒരു വാർഡ് വർധിച്ചതിനെ തുടർന്ന് 14 വാർഡുകളിലാണ് മത്സരം നടക്കുന്നത്.
നേട്ടങ്ങൾ
ആന്റണി സെബാസ്റ്റ്യൻ (പ്രസിഡന്റ്)
വികസന-സേവന കാര്യത്തിൽ പിന്നോക്കമായിരുന്ന പഞ്ചായത്തിനെ ജില്ലയിലെ മുൻനിര പഞ്ചായത്താക്കി ഉയർത്തി.
2022 ല്‍ പൂളക്കുറ്റിയിലെ ഉരുൾ പൊട്ടലിനെ തുടർന്ന് പുനർ നിർമാണത്തിന് സർക്കാരിൽ നിന്ന് പ്രത്യേക പാക്കേജ് അനുവദിപ്പിച്ച് ദുരിത ബാധിതർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കി. വിവിധ ഫണ്ടുകൾ ഉപയോഗപ്പെടുത്തി റോഡുകൾ, പാലങ്ങൾ, കലുങ്കുകൾ എന്നിവ നിർമിച്ച് പ്രദേശത്തെ പൂർവ സ്ഥിതിയിലാക്കി.
ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കുന്നതിനായി കാടൻ മലയില്‍ ഏർളി വാണിംഗ് സിസ്റ്റവും ഏലപ്പീടികയിൽ മഴ മാപിനിയും പൂളക്കുറ്റിയിൽ കാലാവസ്ഥ സ്റ്റേഷനും സ്ഥാപിച്ചു.
ഫീറ്റ് ആക്ഷന്‍ പ്ലാന്‍ തയാറാക്കിയ കേരളത്തിലെ മൂന്ന് പഞ്ചാത്തുകളില് ഒന്നാക്കി. അതിദരിദ്രരില്ലാത്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.
ചികിത്സ ലഭ്യമാക്കുന്നതിന് ജനകീയ ആംബുലൻസ് പദ്ധതി.
ലിവിംഗ് ലാബ് പദ്ധതി നടപ്പാക്കിയതിലൂടെ റെസിലിയന്‍സ് സെന്റർ സ്ഥാപിച്ചു.
ശോചനീയാവസ്ഥയിലായിരുന്ന റോഡുകൾ മികച്ച നിലവാരത്തിലുള്ള റോഡുകളാക്കി ഉയർത്തി.
ഏലപ്പീടികയിലും പൂളക്കുറ്റിയും ടേക്ക് എ ബ്രേക്ക് സംവിധാനത്തിന് കെട്ടിടങ്ങൾ നിർമിച്ചു.
കോട്ടങ്ങൾ
ജോജന്‍ എടത്താഴെ
(പഞ്ചായത്തംഗം-കോണ്‍ഗ്രസ് )
അടിസ്ഥാന സൗകര്യ വികസനത്തിൽ സന്പൂർണ പരാജയം. മേനി പറച്ചിലും സ്വയം പുകഴ്ത്തലുമല്ലാതെ അഞ്ചു വർഷമായി ഒന്നും നടന്നില്ല.
പദ്ധതികളുടെ നടത്തിപ്പിൽ സുതാര്യതയില്ല. ഇക്കാര്യം ഓഡിറ്റ് റിപ്പോർട്ടിലും ചൂണ്ടിക്കാട്ടുന്നു.
കണിച്ചാറിലെ പിഎച്ച്സി സബ് സെന്റർ യാഥാർഥ്യമാക്കിയില്ല.
ആർദ്രം പദ്ധതി സന്പൂർണ പരാജയം.
കർഷക സമൂഹത്തെ അവഗണിച്ചു. മുൻ ഭരണ സമിതി കാർഷിക മേഖലയ്ക്ക് നീക്കി വച്ചിരുന്ന തുക വെട്ടിച്ചുരുക്കി. പാടശേഖരങ്ങളെ നോക്കു കുത്തികളാക്കി.
പ്രകൃതി ദുരന്തത്തിനി ഇരയായവർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിൽ പരാജയം.
കണിച്ചാർ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നാശത്തിന്റെ വക്കിലായിട്ടും സംരക്ഷിക്കാൻ നടപടിയില്ല. ബസുകൾ ഉപേക്ഷിച്ച സ്റ്റാൻഡ് ഇപ്പോൾ സാമൂഹ്യ വിരുദ്ധരുടെ താവളമായി.
കൊട്ടിഘോഷിച്ചു നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന ജനകീയ ആംബുലൻസ് നടത്തിപ്പിൽ വൻ അഴിമതി.
തെരുവ് വിളക്കുകൾ സ്ഥാപിച്ചതിൽ വൻ അഴിമതി. സ്ഥാപിച്ച് മൂന്നു മാസം കൊണ്ട് ലൈറ്റുകൾ പ്രവർത്തന രഹിതമായി.
കുടിവെള്ള പദ്ധതികളുടെ താളം തെറ്റി. കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടാതെ കിടക്കുന്നു.
തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിതകർമ സേന എന്നീ മേഖലകളെ രാഷ്ട്രീയവത്കരിച്ചു.
നിലവിലുള്ള കക്ഷി നില
ആകെ സീറ്റ്-13
എൽഡിഎഫ്-07 (സിപിഎം-06, കേരള കോണ്‍ഗ്രസ്-എം-01)
യുഡിഎഫ്-06 (കോൺഗ്രസ് -06)
പുതുക്കിയ സീറ്റ് നില-14