കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കേരള കോൺഗ്രസ് ബിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. കേരള കോൺഗ്രസ് ബി കൊല്ലം ജില്ലാ കമ്മിറ്റി അംഗവും കെടിയുസി കൊട്ടാരക്കര നിയോജക മണ്ഡലം പ്രസിഡന്റുമായ പെരുംകുളം സുരേഷിന്റെ നേതൃത്വത്തിൽ നിരവധി പേർ പാർട്ടി വിട്ടു.
കെ.കെ.രമ എംഎൽഎ നേതൃത്വം നൽകുന്ന ആർഎംപിഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി പെരുംകുളം സുരേഷ് പറഞ്ഞു. നേരത്തെ പുന്നലയിൽനിന്നുള്ള ഒരുവിഭാഗം പ്രവർത്തകർ പാർട്ടി വിട്ട് ആർഎസ്പിയിൽ ചേക്കേറിയതിന് തൊട്ടുപിന്നാലെയാണ് കൊട്ടാരക്കരയിലും പാർട്ടിക്ക് വലിയ ചോർച്ചയുണ്ടായിരിക്കുന്നത്.
സാധാരണ പാർട്ടി പ്രവർത്തകരോടുള്ള കെ.ബി.ഗണേഷ് കുമാറിന്റെ കടുത്ത അവഗണനയിൽ പ്രതിഷേധിച്ചാണ് തങ്ങൾ പാർട്ടി വിടുന്നതെന്ന് പെരുംകുളം സുരേഷ് വ്യക്തമാക്കി. സാധാരണക്കാരായ പ്രവർത്തകരെ പാടെ മറന്ന് പണക്കാർക്കും മുതലാളിമാർക്കും വേണ്ടി മാത്രമാണ് ഗണേഷ് കുമാർ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ ഗണേഷ് കുമാറുമായി അകന്ന് ആർഎംപിഐയിലേക്ക് എത്തുമെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം പെരുംകുളം സുരേഷിന് ഭാരവാഹിത്വം ഉണ്ടായിരുന്നില്ലെന്ന് കേരള കോൺഗ്രസ് ബി നേതാക്കൾ പറഞ്ഞു.