ന്യൂഡൽഹി: ജൂലൈ ഒന്ന് മുതൽ നടപ്പാക്കുന്ന വികസിത് ഭാരത് - ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ (വിബി-ജി-റാം ജി) നിയമം അധികാര കേന്ദ്രീകരണവും സംസ്ഥാനങ്ങൾക്ക് കനത്ത സാമ്പത്തിക ബാധ്യതയും വരുത്തിവയ്ക്കുമെന്ന ആരോപണവുമായി കോൺഗ്രസ്.
ഗ്രാമീണ വികസനത്തിനായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയോടോ സംസ്ഥാന സർക്കാരുകളോടോ ബന്ധപ്പെട്ട മറ്റ് കക്ഷികളോടോ ആലോചിക്കാതെ പ്രതികാരബുദ്ധിയോടെയാണ് മോദി സർക്കാർ വിബി-ജി-റാം ജി ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിയതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. യുപിഎ സർക്കാരിന്റെ അഭിമാന പദ്ധതിയായിരുന്ന മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായാണ് കേന്ദ്ര സർക്കാർ വിബി-ജി-റാം ജി നടപ്പാക്കാൻ തീരുമാനിച്ചത്.
പുതിയ നിയമ പ്രകാരം പദ്ധതിയുടെ 40 ശതമാനം സാമ്പത്തിക വിഹിതം സംസ്ഥാനങ്ങൾ വഹിക്കേണ്ടതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് നിരവധി സംസ്ഥാനങ്ങൾ ഇതിനോടകം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ഗ്രാമീണ കുടുംബങ്ങൾക്ക് വർഷത്തിൽ 125 ദിവസത്തെ തൊഴിൽ ഉറപ്പുനൽകുന്നതാണ് പുതിയ നിയമമെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ പോലും ഇതിലൂടെ തങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന അധിക സാമ്പത്തിക ബാധ്യതയെ എതിർക്കുന്നതായി കോൺഗ്രസ് ചൂണ്ടിക്കാട്ടി. കാർഷിക വിളവെടുപ്പിന്റെ പ്രധാന സമയങ്ങളിൽ പദ്ധതി നിർത്തിവയ്ക്കുന്നതിനെതിരേ നാല് സംസ്ഥാനങ്ങൾ ഇതിനോടകം എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്.
കൂടാതെ അഞ്ചു സംസ്ഥാനങ്ങളെങ്കിലും ഗ്രാമീണ തൊഴിലാളികളുടെ വേതനം വർധിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയതായും ജയറാം രമേശ് അവകാശപ്പെട്ടു. പുതിയ നിയമത്തിനെതിരേ തെലങ്കാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതായും സൂചനയുണ്ട്.