National
ഭോപ്പാൽ: ബിജെപി പ്രാദേശിക നേതാവിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ചുകൊന്നു. മധ്യപ്രദേശിലെ കട്നി ജില്ലയിൽ ചൊവ്വാഴ്ച നടന്ന സംഭവത്തിൽ നീലു രജക് (38) ആണ് കൊല്ലപ്പെട്ടത്.
ബൈക്കിൽ മാസ്ക് ധരിച്ചെത്തിയ രണ്ടുപേർ രജകിനെ വെടിവയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പ്രിൻസ്, അക്രം ഖാൻ എന്നിവരാണ് വെടിയുതിർത്തതെന്നും ഇരുവരും ഒളിവിലാണെന്നും ഡിഐജി അതുൽ സിംഗ് പറഞ്ഞു.
അതേസമയം കൊലപാതകത്തിൽ മകന്റെ പങ്കിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തെത്തിയതിന് പിന്നാലെ പ്രിൻസിന്റെ പിതാവ് നെൽസൺ ജീവനൊടുക്കി. പാർക്കിങ്ങുമായി ബന്ധപ്പെട്ട് രജകും അക്രം ഖാനുമായി തർക്കം നിലനിന്നിരുന്നു.
Kerala
പാലക്കാട്: ഫേസ്ബുക്കിൽ കമന്റിട്ടതിന്റെ പേരിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. ഒറ്റപ്പാലം വാണിയംകുളം പനയൂർ സ്വദേശി വിനേഷിന് മർദനമേറ്റ കേസിൽ സുർജിത്, ഹാരിസ്, കിരൺ എന്നിവരാണ് കോഴിക്കോട്ടു നിന്ന് പിടിയിലായത്.
സുർജിത്ത് ഡിവൈഎഫ്ഐ കൂനത്തറ മേഖലാ സെക്രട്ടറിയും ഹാരിസ് സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ്. കോയമ്പത്തൂർ - മംഗലാപുരം സെൻട്രൽ എക്സ്പ്രസിൽ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിൽ വന്ന് ഇറങ്ങിയപ്പോഴാണ് മൂന്നുപേരും പിടിയിലായത്.
ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷ് വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടേറിയറ്റ് അംഗമാണ് വിനേഷ്. ഡിവൈഎഫ്ഐ ഷൊര്‍ണൂര്‍ ബ്ലോക്ക് സെക്രട്ടറി സി.രാകേഷിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നും രാകേഷ് ഉൾപ്പടെ മൂന്നുപേർ കൂടി അറസ്റ്റിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു.
രാകേഷിട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റിട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. എന്നാൽ സംഭവത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.