വാഷിംഗ്ടൺ ഡിസി: ആയത്തൊള്ള ഖമനയ്യെ വധിച്ച് മുൻ പ്രസിഡന്റ് അഹമ്മദി നെജാദിനെ നേതാവാക്കാം എന്ന പദ്ധതിയിലാണ് അമേരിക്കയും ഇസ്രയേലും ഇറാനെതിരേ യുദ്ധം ആരംഭിച്ചതെന്ന് ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.
എന്നാൽ, യുദ്ധത്തിന്റെ ആദ്യദിനംതന്നെ പദ്ധതി പാളുകയും നെജാദിന് ആക്രമണത്തിൽ പരിക്കേൽക്കുകയുമുണ്ടായി. തുടർന്ന് നെജാദിനെക്കുറിച്ച് വിവരമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വെനസ്വേലയിൽ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ സ്ഥാനഭ്രഷ്ടനാക്കി വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനു ഭരണച്ചുമതല നല്കിയ മാതൃകയാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇറാൻ യുദ്ധത്തിലും പരീക്ഷിക്കാൻ ഉദ്ദേശിച്ചത്. അഹമ്മദി നെജാദുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു.
2005 മുതൽ 2013 വരെ പ്രസിഡന്റായിരുന്ന നെജാദ് ഇറാനിലെ മതനേതൃത്വവുമായി ഭിന്നതയിലായിരുന്നു. അതേസമയംതന്നെ, ഇസ്രയേലിനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കണമെന്ന നിലപാടുകാരനുമായിരുന്നു.
ഇറാൻ ആണവദ്ധതികൾ ശക്തിപ്പെടുത്തണമെന്നും നെജാദ് വാദിച്ചിരുന്നു. എന്നാൽ 2019ലെ ഒരഭിമുഖത്തിൽ ട്രംപിനെ പുകഴ്ത്തുന്ന സമീപനം നെജാദ് സ്വീകരിച്ചു. ഇറാൻ അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നും പറഞ്ഞു.
യുദ്ധത്തിന്റെ ആദ്യദിനം നെജാദിന്റെ ടെഹ്റാനിലെ വസതിയിൽ യുഎസ്-ഇസ്രേലി ആക്രമണമുണ്ടായി. വീട്ടുതടങ്കലിലായിരുന്ന അദ്ദേഹത്തെ മോചിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നുവത്രേ ആക്രമണം. പക്ഷേ, നെജാദിനു പരിക്കേറ്റു. ഇതേത്തുടർന്ന് നെജാദ് മനസു മാറ്റിയെന്നും പിന്നീട് അദ്ദേഹത്തെ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.