ലക്നോ: ഉത്തർപ്രദേശിലെ കാൺപുരിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായി റിമാൻഡിലായിരുന്ന മലയാളി പാസ്റ്റർക്കു ജാമ്യം. കഴിഞ്ഞ 13ന് അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി പാസ്റ്റർ ആൽബിന് കാൺപുർ മജിസ്ട്രേറ്റ് കോടതിയാണു ജാമ്യം അനുവദിച്ചത്.
ബജ്രംഗ്ദൾ പ്രവർത്തകരുടെ പരാതിയെത്തുടർന്ന് മതപരിവർത്തനം ആരോപിച്ചാണ് ഇദ്ദേഹത്തെ ഗതംപുർ പോലീസ് അറസ്റ്റ് ചെയ്തത്. കാൺപുരിനടുത്ത് നൗരംഗയിലുള്ള വീട്ടിലെത്തിച്ച് ആളുകളെ മതപരിവർത്തനം നടത്തുന്നുവെന്നായിരുന്നു പരാതി.
ബിഎൻഎസിലെ വിവിധ വകുപ്പുകൾ കൂടാതെ നിർബന്ധിത മതപരിവർത്തനത്തിന് ഉത്തർപ്രദേശ് സർക്കാർ പാസാക്കിയ നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾക്കൂടി ചേർത്താണ് കേസെടുത്തിരുന്നത്. കാൺപുരിലെ ജയിലിലായിരുന്നു പാസ്റ്റർ ആൽബിൻ.