ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ മാധ്യമപ്രവർത്തനത്തിന് വീണ്ടും കൂച്ചുവിലങ്ങ്. വിദേശമാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാവരും ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ എന്നീ നഗരങ്ങൾ ഒഴികെ പാക്കിസ്ഥിനിലെവിടെനിന്നു റിപ്പോർട്ട് ചെയ്യുന്നതിനും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) എന്ന മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്നാണ് പുതിയ നിർദേശം.
പാക് അധീന കാഷ്മീരിലെ പ്രക്ഷോഭം അടിച്ചമർത്തുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറംലോകം കാണാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നു സൂചനയുണ്ട്. പാക് അധീന കാഷ്മീർ വിഷയം റിപ്പോർട്ട് ചെയ്ത അൽ ജസീറ ചാനലിന് നേരത്തേ അപ്രഖ്യാപിത നിരോധനം ഏർപ്പെടുത്തിയിരുന്നു.
വിദേശ മാധ്യമപ്രവർത്തകർ എൻഒസി വാങ്ങണമെന്ന നിർദേശം നേരത്തേയുള്ളതാണ്. വിദേശ മാധ്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പാക് പൗരന്മാരായ മാധ്യമപ്രവർത്തകർക്കും ഇതു ബാധകമാക്കി എന്നതാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഫോറിൻ മീഡിയ ഫെസിലിറ്റേഷൻ ഗൈഡ്ലൈൻ-2026 എന്ന ചട്ടത്തിന്റെ പ്രത്യേകത.
വിദേശ മാധ്യമപ്രവർത്തകർ എൻഒസിക്ക് അപേക്ഷിച്ചു കാത്തിരിക്കുന്നതല്ലാതെ പാക് അധികൃതരിൽനിന്ന് അതു ലഭിക്കാറില്ല. അതിനാൽ ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ എന്നീ നഗരങ്ങൾ ഒഴികെ പാക്കിസ്ഥാനിലെവിടെനിന്നും സുപ്രധാന വിവരങ്ങൾ അതിവേഗം റിപ്പോർട്ട് ചെയ്യാൻ പാക് പൗരന്മാരായ മാധ്യമപ്രവർത്തകരെയാണ് വിദേശമാധ്യമങ്ങൾ ആശ്രയിച്ചുവന്നത്.
പുതിയ ചട്ടങ്ങൾ പ്രാബല്യത്തിലായതോടെ ഈ സാധ്യതയും അവസാനിച്ചു. 180 അംഗ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 153-ാം സ്ഥാനത്തുള്ള പാക്കിസ്ഥാനിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം ഏതാണ്ട് ഇല്ലാതാക്കുന്ന നീക്കമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. പാക്കിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങൾ കർശന നിയന്ത്രണം നേരിടുന്നുണ്ട്. സത്യമറിയാൻ വിദേശ മാധ്യമങ്ങളാണ് അവിടുത്തെ ഏക ആശ്രയം.
പാക്കിസ്ഥാന്റെ പരമാധികാരം, സുരക്ഷ, ക്രമസമാധാനം തുടങ്ങിയവയ്ക്കെതിരേ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ അക്രെഡിറ്റേഷൻ റദ്ദാക്കുമെന്ന ഭീഷണിയും പുതിയ ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.