വത്തിക്കാൻ സിറ്റി: പശ്ചിമേഷ്യയിൽ എത്രയുംവേഗം വെടിനിർത്തൽ സാധ്യമാക്കണമെന്നും ചർച്ചകളിലൂടെ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ. അക്രമം ഒരിക്കലും നീതിയിലേക്കോ സമാധാനത്തിലേക്കോ നയിക്കില്ലെന്നും ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാല പ്രാർഥനയ്ക്കുശേഷം തീർഥാടകരെ അഭിസംബോധന ചെയ്യവേ മാർപാപ്പ ചൂണ്ടിക്കാട്ടി.
“മധ്യേഷ്യയിലെ ക്രൈസ്തവരുടെയും എല്ലാ സന്മനസുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരിൽ ഈ സംഘർഷത്തിന് ഉത്തരവാദികളായവരോട് ഞാൻ അഭ്യർഥിക്കുന്നു: തീയണയട്ടെ, സംഭാഷണത്തിന്റെ പാതകൾ വീണ്ടും തുറക്കപ്പെടട്ടെ”-മാർപാപ്പ പറഞ്ഞു. ലബനനിലെ അവസ്ഥ ദയനീയമാണെന്നു പറഞ്ഞ മാർപാപ്പ, എല്ലാ ലബനീസ് പൗരന്മാരുടെയും പൊതുനന്മയ്ക്കായി രാജ്യം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരങ്ങൾ കാണാൻ അധികാരികളെ സഹായിക്കുന്ന സംഭാഷണത്തിന്റെ പാതകൾ തുറക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി.
കഴിഞ്ഞ രണ്ടാഴ്ചയായി പശ്ചിമേഷ്യയിലെ ജനങ്ങൾ യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുകയാണ്. ആയിരക്കണക്കിനു നിരപരാധികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് വീടുകൾ ഉപേക്ഷിക്കേണ്ടിവന്നു. സ്കൂളുകൾ, ആശുപത്രികൾ, പാർപ്പിട മേഖലകൾ എന്നിവയ്ക്കുനേരേയുള്ള ആക്രമണങ്ങളിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെ പ്രാർഥനയിൽ ഓർമിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു.