ജയ്പൂർ: രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിൽ മൊബൈൽ ഫോൺ തർക്കത്തെ തുടർന്ന് 18 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഉലിയാന സ്വദേശി മൻകുഷ് മീനയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ സെലു ക്രോസ്റോഡിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്.
വെള്ളിയാഴ്ച വൈകുന്നേരം മൻകുഷിന്റെ വീട്ടിലെത്തിയ ഒരു സംഘം യുവാക്കൾ തർക്കത്തിലേർപ്പെടുകയും തുടർന്ന് വാഹനത്തിൽ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. സംഭവം നടക്കുന്പോൾ കുടുംബാംഗങ്ങൾ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നതിനാൽ മൻകുഷും സഹോദരിയും വീട്ടിൽ തനിച്ചായിരുന്നു.
രാത്രി കുടുംബം തിരിച്ചെത്തിയപ്പോൾ മാൻകുഷിനെ കാണാത്തതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. തിരച്ചിൽ നടത്തുന്നതിനിടെ ശനിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽ മുറിവുകളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.