ന്യൂഡൽഹി/ കണ്ണൂർ : എസ്ഐആർ ജോലി സമ്മർദത്തെ തുടർന്ന് രാജസ്ഥാനിലും ബിഎൽഒ ജീവനൊടുക്കി. ജയ്പൂരിലെ നഹ്രി കാ ബാസിലെ സർക്കാർ സ്കൂളിലെ ജീവനക്കാരനായ മുകേഷ് ജാംഗിഡ് (45) ആണ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയത്.
മുകേഷിന്റെ മൃതദേഹം ബിന്ദായക റെയിൽവേ ക്രോസിന് സമീപത്തു നിന്നാണ് കണ്ടെത്തിയത്. ജോലി സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ സസ്പെൻഡു ചെയ്യുമെന്ന് സൂപ്പർവൈസർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മുകേഷിന്റെ ബന്ധുക്കൾ പറഞ്ഞു.
ജോലി സമ്മർദ്ദമുണ്ടെന്ന് കാണിച്ച് മുകേഷ് എഴുതി കത്തും പോലീസിനു ലഭിച്ചു. മുകേഷിന്റെ മരണത്തിനു പിന്നാലെ ജോലി സമ്മർദം ആരോപിച്ച് നിരവധി ബിഎൽഒമാർ രംഗത്തെത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം കോൽക്കത്തയിൽ എസ്ഐആർ ജോലിയുമായി ബന്ധപ്പെട്ടുള്ള സമ്മർദത്തെ തുടർന്ന് ബിഎൽഒ കുഴഞ്ഞു വീണു. വേളാങ്കട്ടയിലെ സ്കൂൾ അധ്യാപകനായ അനിമേഷ് നന്തിയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്ന് ഡോക്ടർമാർ പറഞ്ഞു.
അടിയന്തരമായി കൂടുതൽ ആളുകളെ ജോലിക്ക് നിയമിക്കണമെന്ന് ബിഎൽഒ യൂണിറ്റ് മഞ്ച് ആവശ്യപ്പെട്ടു. എസ്ഐആർമായി ബന്ധപ്പെട്ട് ബിഎൽഒമാരെ ബലിയാടാക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. എസ്ഐആറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ചൊവ്വാഴ്ച കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ യോഗം ചേരും.
ജോലി സമ്മർദത്തെ തുടർന്ന് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ബൂത്ത് ലെവൽ ഓഫീസറും കണ്ണൂർ സ്വദേശിയുമായ അനീഷ് ജോർജിന്റെ മൃതദേഹം സംസ്കരിച്ചു. മദുസൂദനൻ എംഎൽഎ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, സിപിഎം നേതാവ് ഇ.പി. ജയരാജൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.