പെരുമ്പാവൂർ: മതേതരത്വം തകർത്ത് വർഗീയത വളർത്താൻ ദേശീയ അടയാളങ്ങളെ കേന്ദ്രസർക്കാർ ഉപയോഗിക്കുന്നുവെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. എൽഡിഎഫ് മധ്യമേഖല ജാഥയോടനുബന്ധിച്ച് പെരുമ്പാവൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാരിന്റെ വന്ദേമാതരം ആലാപന നിർദേശം ഇതിന്റെ തെളിവാണ്. മതപരമായ എതിർപ്പുകൾ കണക്കിലെടുത്ത് പതിറ്റാണ്ടുകളായി ഒഴിവാക്കി നിർത്തിയിരുന്ന ഭാഗം കൂടി പാടണമെന്ന വ്യവസ്ഥ മതേതരത്വം തകർക്കാനും വർഗീയത ഇളക്കിവിടാനും ഉദ്ദേശിച്ചാണ്.
വന്ദേമാതരം ആദ്യം, പിന്നെ ജനഗണമന എന്ന കേന്ദ്രസര്‍ക്കാര്‍ നീക്കം ജനങ്ങൾക്കിടയിൽ മതിൽ കെട്ടിയുള്ള വോട്ടുരാഷ്ട്രീയം മാത്രമാണ്. ഇന്ന് വന്ദേമാതരത്തിൽ പിടിമുറുക്കിയവർ നാളെ ജനഗണമനയിലും വർഗീയവിഷം പുരട്ടും. മതേതരത്വം തകർത്ത് വർഗീയത വളർത്താൻ നടത്തുന്ന ഇത്തരം ശ്രമങ്ങൾ പ്രതിരോധിക്കാൻ രാജ്യം മുൻകൈയെടുക്കണം.
സംസ്ഥാനസര്‍ക്കാരിന്റെ വികസനവും ക്ഷേമപ്രവർത്തനങ്ങളുമാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുഖ്യ ചർച്ച. പ്രതിപക്ഷത്തിന് ഇപ്പോള്‍ ശബരിമലയും സ്വര്‍ണക്കൊള്ളയും മാത്രമാണു ചര്‍ച്ചയെന്നും ജോസ് കെ. മാണി പറഞ്ഞു.