ന്യൂഡൽഹി: രാജ്യത്തെ എൽപിജി ക്ഷാമത്തിനു പരിഹാരമാകുന്നു. 40,000 മെട്രിക് ടണ്ണിലധികം എൽപിജി വഹിച്ചുകൊണ്ടുള്ള ഇന്ത്യൻ കപ്പൽ ശിവാലിക് ഹോർമുസ് കടലിടുക്കിൽ നിന്ന് യാത്ര തിരിച്ചു. ഇന്ത്യൻ നാവികസേനയുടെ സുരക്ഷാ അകമ്പടിയോടെയാണ് കപ്പൽ യാത്ര തുടരുന്നത്.
കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ഇറാനുമായി ചർച്ച നടത്തിയിരുന്നു. അതേസമയം രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്നും എൽപിജി ക്ഷാമത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
ശിവാലിക്കിന് പിന്നാലെ അടുത്ത ആറ് മണിക്കൂറിനുള്ളിൽ മറ്റൊരു കപ്പൽ കൂടി എൽപിജിയുമായി യാത്ര തിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ധന ഇറക്കുമതി തടസപ്പെടാതിരിക്കാൻ ഘട്ടംഘട്ടമായാണ് കപ്പലുകളെ പുറത്തെത്തിക്കുന്നത്.
അതിനിടെ പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടെന്നും ഒരാളെ കാണാതായെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന് ചുറ്റുമായി 27 ഓളം കപ്പലുകളുണ്ട്. ഇതിൽ 700ൽ അധികം നാവികരുണ്ടെന്നും കേന്ദ്രം അറിയിച്ചു.