തിരുവനന്തപുരം: കോണ്‍ഗ്രസും സിപിഎമ്മും രണ്ടല്ല ഒന്നാണെന്നു ജനങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപിയെ ലക്ഷ്യമിട്ട് ഇരുവരും ഡീൽ ആരോപണം ഉന്നയിക്കുന്നതു സാധാരണ ജനങ്ങളെ പറ്റിക്കാനുള്ള പതിവു തന്ത്രമാണ്.
ബിജെപിയെ പരാജയപ്പെടുത്താൻ ഇടതും വലതും ഒരുമിച്ചു വോട്ട് ചെയ്ത ഉദാഹരണങ്ങൾ കേരളത്തിലുണ്ടെന്നു മറക്കരുത്. കേരളത്തിനു പുറത്ത് 28 സംസ്ഥാനങ്ങളിലും എട്ടു കേന്ദ്രഭരണപ്രദേശങ്ങളിലും കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ചാണെന്നു മലയാളികൾക്കറിയാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തദ്ദേശ തെരഞ്ഞടുപ്പു കഴിഞ്ഞപ്പോൾ നിയമസഭയിൽ തങ്ങൾക്ക് 120 സീറ്റ് കിട്ടും എന്നൊക്കെയായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. എന്നാൽ അതൊന്നും കിട്ടാൻ പോകുന്നില്ലെന്ന് അവർക്ക് കൃത്യമായി മനസിലായിട്ടുണ്ട്. ഇപ്പോൾ മുസ്ലിം വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കിമാറ്റാനുള്ള ശ്രമമാണു സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നത്.
സിപിഎമ്മിനു പോകുന്ന മുസ്ലിം വോട്ട് പിടിക്കാൻ സിപിഎം ബിജെപിയുടെ ബി-ടീമാണെന്നു കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നു. മറുവശത്തു മുഖ്യമന്ത്രി പറയുന്നത് രാഹുൽ ഗാന്ധിയാണു ബിജെപിയുടെ ബി-ടീം എന്നാണ്. പണ്ടത്തെ പോലെ ഈ തെരഞ്ഞെടുപ്പിൽ മുസ്ലിം സഹോദരങ്ങളെ ഇരകളാക്കാൻ കഴിയില്ല. നുണ പ്രചരിപ്പിക്കുന്നതു കോണ്‍ഗ്രസും സിപിഎമ്മും അവസാനിപ്പിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തന്നോടുള്ള കോണ്‍ഗ്രസിന്റെ പകയ്ക്കു കാരണം 2 ജി അഴിമതി പുറത്തുവിട്ടത്
തന്നോടുള്ള കോണ്‍ഗ്രസിന്റെ പകയ്ക്കു കാരണം 2 ജി അഴിമതി പുറത്തുവിട്ടതാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നു വരുന്പോൾ കോണ്‍ഗ്രസ് നടത്തുന്ന പതിവു ദുഷ്ടപ്രചാരണമാണു സ്വത്തു മറച്ചുവച്ചുവെന്ന ആരോപണം.
2008മുതൽ 18 കൊല്ലമായി കോണ്‍ഗ്രസ് തെരഞ്ഞുപിടിച്ചുതന്നെ ആക്രമിക്കാൻ ശ്രമം നടത്തി പരാജയപ്പെട്ടതാണ്. കോണ്‍ഗ്രസിന്റെ പരാതി പതിവു പോലെ ഇത്തവണയും തെരഞ്ഞെടുപ്പു കമ്മീഷൻ തള്ളിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനു പത്തു ദിവസം മുന്‍പു ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണു കോണ്‍ഗ്രസ് പതിവു പോലെ ശ്രമിക്കുന്നത്. വികസനത്തെക്കുറിച്ചു ചർച്ച ചെയ്യാൻ കോണ്‍ഗ്രസും സിപിഎമ്മും തയാറാവണം. നുണപ്രചാരണം നടത്തി ഭയപ്പെടുത്താൻ നോക്കേണ്ട.
തോൽക്കുമെന്നു നൂറു ശതമാനം പേടിയുള്ളതുകൊണ്ടാണു കോണ്‍ഗ്രസിന്റെ ഈ പതിവു തന്ത്രം. കോണ്‍ഗ്രസിനു പരാതിയുണ്ടെങ്കിൽ കോടതിയിൽ പോകണം. നേരിടാൻ താൻ തയാറാണ്. ആരോപണത്തിൽ പറയുന്ന വീടും ഭൂമിയും തന്റെ പേരിലല്ല. വീട് തന്റെ മാത്രം ഉടമസ്ഥതയിലുള്ളതല്ല. താൻ കൂടി ഭാഗമായുള്ള കന്പിനിയുടേതാണ്. താമസിക്കുന്ന വീടിനെക്കുറിച്ചുള്ള വിവരം മറച്ചുവയ്ക്കാൻ താൻ അത്രയ്ക്കു വിഡ്ഢിയാണോയെന്നും രാജീവ് പറഞ്ഞു.