വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിനെ ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് മുറുകുന്നു. എണ്ണക്കപ്പലുകളെ ആക്രമിക്കുകയോ യുഎസിനും ഇസ്രയേലിനുമെതിരായ നീക്കങ്ങൾ തുടരുകയോ ചെയ്താൽ ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ശക്തമായ മറുപടിയുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ രംഗത്തെത്തി. ഹോർമുസ് കടലിടുക്കിൽ ആക്രമണമുണ്ടായാൽ ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി.
ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് ഹോർമുസ് വഴിയാണ്. സംഘർഷം രൂക്ഷമായതോടെ നിലവിൽ ഈ വഴിയുള്ള ചരക്കുകപ്പൽ ഗതാഗതം നിലച്ചിരിക്കുകയാണ്.
വിതരണം തടസപ്പെടുമെന്ന ഭീതിയെത്തുടർന്ന് തിങ്കളാഴ്ച ആഗോള വിപണിയിൽ എണ്ണവില ബാരലിന് 120 ഡോളറിലെത്തി. ഇത് കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.