ന്യൂഡൽഹി: ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിലും ആ ഭാരം ജനങ്ങളിലേക്ക് കൈമാറാതെ കേന്ദ്ര സർക്കാർ നേരിട്ട് ഏറ്റെടുക്കുകയാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. അന്താരാഷ്ട്ര തലത്തിലുള്ള പ്രതിസന്ധികൾക്കിടയിലും രാജ്യത്തെ ഇന്ധനവില നിയന്ത്രിച്ചു നിർത്തുന്നതിലൂടെ സാധാരണക്കാരായ ഉപഭോക്താക്കളെ സംരക്ഷിക്കാനാണ് സർക്കാർ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങൾ ആഭ്യന്തര വിപണിയെ ബാധിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ധന ഇറക്കുമതിക്കായി രാജ്യം വലിയ തുക ചിലവഴിക്കുന്നുണ്ടെങ്കിലും പൊതുമേഖലാ എണ്ണ കമ്പനികൾ വലിയ നഷ്ടം സഹിച്ചാണ് കുറഞ്ഞ നിരക്കിൽ ഇന്ധനം വിതരണം ചെയ്യുന്നതെന്ന് മന്ത്രി സൂചിപ്പിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും സമ്പദ്വ്യവസ്ഥയുടെ സ്ഥിരത നിലനിർത്തുന്നതിനും ഇന്ധനവില നിയന്ത്രണം അനിവാര്യമാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഇന്ധനവിലയിൽ വലിയ വർധനവ് ഉണ്ടാകാത്തത് സർക്കാരിന്റെ കൃത്യമായ ഇടപെടലുകൾ മൂലമാണെന്നും അദ്ദേഹം ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനായി റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങുന്നതിനും ബദൽ ഊർജ സ്രോതസുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ മുൻഗണന നൽകുന്നുണ്ട്. വരും ദിവസങ്ങളിലും ആഗോള എണ്ണ വിപണി നിരീക്ഷിച്ചു വരികയാണെന്നും ഉപഭോക്താക്കൾക്ക് അമിതഭാരം ഉണ്ടാകാതിരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ആവർത്തിച്ചു. എണ്ണ ഉത്പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് പ്ലസ് രാജ്യങ്ങളുമായും ഇന്ത്യ നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.