തിരുവനന്തപുരം: കരമനയിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥി ഓടിച്ച കാര്‍ അപകടത്തിൽപെട്ടു. മാതാപിതാക്കള്‍ ഉറങ്ങിക്കിടന്നപ്പോള്‍ വിദ്യാർഥി മുറി പൂട്ടിയിട്ട് രാത്രിയിൽ കാറുമായി ഇറങ്ങുകയായിരുന്നു എന്നാണ് വിവരം.
കരമന നീറമണ്‍കരയിൽ വച്ച് കാർ തലകീഴായി കുഴിയിലേക്ക് മറിയുകയായിരുന്നു. വിദ്യാർഥിയും സഹപാഠിയുമാണ് കാറിലുണ്ടായിരുന്നത്. ആര്‍സി ഓണറായ അച്ഛനെതിരെ കേസെടുത്തിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്. മാതാപിതാക്കളെ വീട്ടിൽ പൂട്ടിയിട്ട് തൊട്ടടുത്ത വീട്ടിലെ സൂഹൃത്തിനെയും വിളിച്ചാണ് വിദ്യാർഥി നൈറ്റ് ഡ്രൈവിനിറങ്ങിയത്.
ദേശീയപാതയിലെത്തിയപ്പോള്‍ വാഹനം നിയന്ത്രണം വിട്ട് ഒരു വീടിന് സമീപത്തെ താഴ്ചയിലേക്ക് തലകീഴായി പതിക്കുകയായിരുന്നു. പോലീസെത്തി രണ്ട് വിദ്യാർഥികളെയും തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല.