തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിഗ് 80 ശതമാനം കടക്കും. ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനൊപ്പം പോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന 1.46 ലക്ഷം ജീവനക്കാരുടെ തപാൽ വോട്ട്, സൈനികരുടെ സർവീസ് വോട്ട്, അവശ്യ സർവീസ് വിഭാഗം ജീവനക്കാരുടെ പോസ്റ്റൽ വോട്ട്, 85 വയസിനു മുകളിലുള്ളവരുടെ ഹോം വോട്ട് എന്നിവകൂടി ചേരുന്പോഴാണ് പോളിംഗ് ശതമാനം 80ൽ എത്തുക. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 76 ശതമാനം പേരായിരുന്നു വോട്ട് ചെയ്തത്.
സ്ത്രീ വോട്ടർമാർ 81.19 ശതമാനമാണ് വോട്ട് ചെയ്തത്. ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനിൽ മാത്രമാണ് 81.19 ശതമാനം സ്ത്രീകൾ വോട്ട് രേഖപ്പെടുത്തിയത്. 75.19 ശതമാനം പുരുഷന്മാർ മാത്രമാണ് വോട്ട് ചെയ്തത്; ആകെ 78.27 ശതമാനം.
ഇത്തവണ കൂടുതലായി പോളിംഗ് ബൂത്തുകളിലേക്ക് എത്തിയത് സ്ത്രീകളാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു. 50 മണ്ഡലങ്ങളിൽ പോളിംഗ് 80 ശതമാനത്തിൽ കൂടുതലായി.
എന്നാൽ, സംസ്ഥാനത്ത് വോട്ടിംഗ് മെഷിനിൽ എത്ര പേർ വോട്ട് രേഖപ്പെടുത്തി, എത്ര സ്ത്രീകൾ, പുരുഷൻമാർ, ഭിന്നലിംഗക്കാർ, ജില്ലകളിലെ ഔദ്യോഗിക വോട്ടിംഗ് നില തുടങ്ങിയ വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തു വിട്ടിട്ടില്ല.
ഹോം വോട്ടിംഗിൽ 1,40,177 പേരാണ് പങ്കെടുത്തതെന്നാണ് നേരത്തേ കമ്മീഷൻ പ്രതിനിധി വിശദീകരിച്ചത്. അവശ്യസർവീസുകളിലെ തപാൽ വോട്ടുകളായി 32,113 പേർ വോട്ട് ചെയ്തു. സേനാ വിഭാഗത്തിലെ 53,000 സർവീസ് വോട്ടുകൾ രേഖപ്പെടുത്തി. ഇങ്ങനെ കണക്കാക്കിയാൽ 2.16 കോടി പേർ വോട്ട് ചെയ്തതായാണ് അനൗദ്യോഗിക കണക്ക്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 2.09 കോടി വോട്ടർമാരാണ് വോട്ട് ചെയ്തത്.