ന്യൂഡൽഹി: കശുവണ്ടി വ്യവസായ മേഖല നേരിടുന്ന അതിരൂക്ഷമായ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പുനരുദ്ധാരണ പാക്കേജിന് കേന്ദ്രത്തിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചതായി നൈപുണ്യവികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ സന്ദർശിച്ചു നിവേദനം നൽകിയശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി ഷിബു. തുടർനടപടിയായി കശുവണ്ടി വ്യവസായ മേഖലയിലെ വിദഗ്ധരടങ്ങിയ സമിതിയെക്കൊണ്ട് ഉടൻതന്നെ വിശദമായ പ്രൊപ്പോസൽ തയാറാക്കി സമർപ്പിക്കും.
കഴിഞ്ഞ 12 വർഷമായി തുടരുന്ന പ്രതികൂല സാഹചര്യങ്ങൾ മൂലം കൊല്ലം ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഏകദേശം 850 സ്വകാര്യ കശുവണ്ടി സംസ്കരണ യൂണിറ്റുകളിൽ 90 ശതമാനവും പൂട്ടിപ്പോയതായി നിവേദനത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി.
സാമ്പത്തികബാധ്യതകൾ താങ്ങാനാകാതെ ആറ് കശുവണ്ടി സംരംഭകർ ഇതിനകം ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും ബാങ്കുകൾ സ്വീകരിക്കുന്ന കടുത്ത റിക്കവറി നടപടികൾ മേഖലയെ കൂടുതൽ ദുരിതത്തിലാക്കുകയാണെന്നും മന്ത്രി ഷിബു ബോബിജോൺ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
കശുവണ്ടി സംസ്കരണ മേഖലയെ ഇൻഡസ്ട്രിയൽ സിക്ക് സെക്ടറായി ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രത്യേക പുനരുദ്ധാരണ പാക്കേജുകൾക്ക് അർഹമാക്കണം, സംരംഭകർക്ക് ബാങ്ക് ബാധ്യതകൾ തീർപ്പാക്കുന്നതിനും വ്യവസായം പുനരാരംഭിക്കുന്നതിനും ആവശ്യമായ നിയമപരിരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന പ്രത്യേക എംഎസ്എംഇ പാക്കേജ് പ്രഖ്യാപിക്കണം, കേരളത്തിന്റെ കശുവണ്ടി വ്യവസായത്തിനായി പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്.