വടക്കാഞ്ചേരി: വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയ യൂണിവേഴ്സിറ്റി ജീവനക്കാരനെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
മണ്ണുത്തി വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ ക്ലറിക്കൽ പോസ്റ്റിലേക്ക് ജോലി വാഗ്ദാനംചെയ്ത് പുതുരുത്തി സ്വദേശി നിമേഷിന്റെ കൈവശത്തുനിന്നും പലപ്പോഴായി 11 ലക്ഷത്തോളം രൂപ തട്ടിയ മാടക്കത്തറ വെള്ളാനിശേരി തോപ്പിൽ ഗോപിയുടെ മകൻ ബിനോയ്(45)നെയാണ് വടക്കാഞ്ചേരി പോലീസ് ഇൻസ്പെക്ടർ മുരളീധരന്റെ നിർദേശപ്രകാരം വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. വെറ്ററിനറി കോളജിൽ വരുന്ന ഒഴിവുകളിലേക്ക് പരീക്ഷയോ, ഇന്റവ്യൂവോ ഇല്ലാതെ ജോലി വാങ്ങി വാഗ്ദാനം ചെയ്താണ് പണം കൈപ്പറ്റിയത്. നിമേഷ് വിദേശത്തു നിന്നു തിരികെവന്ന് നാട്ടിൽ ബിസിനസ് നടത്തുന്നയാളാണ്.
നിമേഷിന്റെ ഭാര്യക്കും സഹോദരനും ജോലി ലഭിക്കുന്നതിനാണ് പണംനല്കിയിരുന്നത്. പണംനല്കി ദിവസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നപ്പോഴാണ് പരാതിയുമായി നിമേഷ് സ്റ്റേഷനിൽ ഹാജരായത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതി മാടക്കത്തറയിലുളള വീട്ടിലെത്തിയിട്ടുണ്ട് എന്നറിഞ്ഞ് വടക്കാഞ്ചേരി പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധിപേരിൽനിന്നു ബിനോയ് പണം ഇത്തരത്തിൽ കൈപ്പറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി.
വടക്കാഞ്ചേരി സിഐ മുരളീധരൻ, എസ്ഐമാരായ ഹരിഹരസൂനു, പ്രദീപ് കുമാർ, നിബിൻ, അസി. എസ്ഐ നളിനി, സിവിൽപോലീസ് ഓഫീസർമാരായ സഗുൺ, ജിതിൻ എന്നിവർ പ്രതിയെ അറസ്റ്റ്ചെയ്ത സംഘത്തിൽ ഉണ്ടായിരുന്ന. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.