കണ്ണൂർ: കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിൽ സിപിഎം നേതാവ് പി. ശശിക്കെതിരേ പൊലിസ് അന്വേഷണം ആരംഭിച്ചതിൽ പ്രതീക്ഷയുണ്ടെന്നു ചെന്നൈയിലെ വ്യവസായിയും മാഹി സ്വദേശിയുമായ മുഹമ്മദ് ഷർഷാദ്.
കഴിഞ്ഞ നവംബറിൽ അന്നത്തെ മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയെങ്കിലും ഒരു അന്വേഷണവും നടത്തിയില്ല. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണു മുഖ്യമന്ത്രി വി.ഡി. സതീശനു പരാതി നൽകിയത്. ഇത് ആഭ്യന്തര വകുപ്പിനു കൈമാറുകയും പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് ശനിയാഴ്ച തന്റെ വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തത് പ്രതീക്ഷ പകരുന്നതാണ്. ഡിജിപി നേരിട്ടും പരാതിയുടെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. കേസിൽ ശരിയായ അന്വേഷണം നടക്കുകയാണെങ്കിൽ ആന്തൂരിലെ വ്യവസായി സാജന്റെ മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളും പുറത്തുവരുമെന്നും അദ്ദേഹം ദീപികയോടു പറഞ്ഞു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ, സിപിഎം ബ്രിട്ടൻ ഘടകത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായ വിവാദ വ്യവസായി എന്നിവർ ഗൂഢാലോചന നടത്തിയാണ് കേസിൽ കുടുക്കിയതെന്നാണ് ഷർഷാദ് പരാതിയിൽ പറയുന്നത്.
പി. ശശിയുടെ കൊച്ചി പനന്പള്ളിനഗറിലെ ഓഫിസ് കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടത്തിയതെന്നും പരാതിയിലുണ്ട്. സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് മുഹമ്മദ് ഷർഷാദ് നൽകിയ പരാതിയെത്തുടർന്ന് കഴിഞ്ഞ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽനിന്നു ബ്രിട്ടനിലെ വിവാദ വ്യവസായിയെ വിലക്കിയിരുന്നു. പിബിക്ക് നൽകിയ പരാതിയിൽ വിവാദ വ്യവസായിയുടെ വഴിവിട്ട പ്രവർത്തനങ്ങൾക്കൊപ്പം ചില സിപിഎം നേതാക്കളുടെ സാന്പത്തിക ഇടപാടുകളും ഉൾക്കൊള്ളിച്ചിരുന്നു. ഈ പകയാണ് കള്ളക്കേസിൽ കുടുക്കുന്നതിലേക്കു നയിച്ചതെന്നും പരാതിയിൽ പറയുന്നു. പിബിക്ക് നല്കിയ കത്ത് ചോര്ന്നത് നേരത്തേ ഏറെ വിവാദം ഉയർത്തിയിരുന്നു.
സാന്പത്തിക തട്ടിപ്പു കേസിൽ കൊച്ചി സ്വദേശികളുടെ പരാതിയിലാണു കൊച്ചി സൗത്ത് പൊലിസ് 2025 ഒക്ടോബറിൽ ഷർഷാദിനെ അറസ്റ്റ് ചെയ്തത്. 2021 മുതൽ വിവാദ വ്യവസായിക്കെതിരേ താൻ നൽകുന്ന അഞ്ചു പരാതികളിൽ യാതൊരു കേസുകളും രജിസ്റ്റർ ചെയ്യാത്ത പൊലിസ് തനിക്കെതിരേയുള്ള കള്ളപ്പരാതിയിൽ തിരക്കിട്ട് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് ഷർഷാദിന്റെ ആരോപണം.
സിനിമ നിർമിക്കാൻ പണം നൽകാമെന്ന് മോഹിപ്പിച്ച് പരാതിക്കാരിൽനിന്നു കള്ളപ്പരാതി എഴുതിവാങ്ങിക്കുയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. സൈബർ പൊലിസിൽ യുകെയിലെ വ്യവസായിക്കെതിരേ നൽകിയ പരാതിയിൽ പൊലിസ് കേസെടുത്തിരുന്നില്ല. പിന്നീട് കോടതി നേരിട്ട് കേസെടുത്തത് പരാതിയിൽ കഴന്പുണ്ടെന്നതിന്റെ തെളിവല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.
അതിനിടെ, അന്വേഷണം സംബന്ധിച്ച് ആശങ്കകളുള്ളതായും പരാതിയിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയന് മുഹമ്മദ് ഷർഷാദ് കഴിഞ്ഞദിവസം കത്തയച്ചിട്ടുണ്ട്. നിലവിലുള്ള പല പൊലിസ് ഉദ്യോഗസ്ഥരും പി. ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന കാലത്ത് നിയമിക്കപ്പെട്ടവരാണെന്നും കഴിഞ്ഞദിവസം കൊച്ചി പൊലിസ് കമ്മിഷണറുടെ മാധ്യമങ്ങളോടുള്ള പ്രതികരണത്തിൽ തനിക്ക് പൂർണവിശ്വാസം അർപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
ആരോപണവിധേയരുമായി ബന്ധമുള്ളവരെ അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തരുതെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.